ശ്രീനഗർ: തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീരില്‍ വ്യാപക എന്‍ഐഎ റെയ്‌ഡ്. അനന്ത്നാഗിലെ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എന്‍ഐഎ റെയ്‌ഡ്. ശ്രീനഗറില്‍ നിന്ന് ഒരാളെയും അനന്ത്നാഗില്‍ നിന്ന് അഞ്ച് പേരെയും റെയ്ഡില്‍ അറസ്‌റ്റ് ചെയ്‌തു.
അതേസമയം ചോദ്യം ചെയ്യലിനായി കൂടുതല്‍ പേരെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ദിവസം തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്നാരോപിച്ച് 11 സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ ജമ്മു കശ്‌മീര്‍ ഭരണകൂടം പുറത്താക്കിയിരുന്നു. തീവ്രവാദികള്‍ക്ക് ഫണ്ട് നല്‍കിയവര്‍, പണത്തിന്റെ ഉറവിടം, പണം കൈമാറിയ രീതി തുടങ്ങിയ വിവരങ്ങള്‍ വ്യക്‌തമായിട്ടുണ്ടന്നും ഹിസ്ബുല്‍ മുജാഹിദീന് വേണ്ടിയാണ് ധനശേഖരണം നടന്നതെന്നും എന്‍ഐഎ വെളിപ്പെടുത്തി. റെയ്ഡ് പുരോഗമിക്കുകയാണെന്നും എൻഐഎ അറിയിച്ചു.
നേരത്തെ അനന്ത്നാഗിലെ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ലഷ്‌കർ- ഇ- തൊയ്‌ബയുമായി ബന്ധമുള്ള ഭീകരരെയാണ് വധിച്ചത്. മുൻപ് സൈനികനെ കൊലപ്പെടുത്തിയ ഭീകരൻ ആരിഫ് ഹജമും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ സിആർപിഎഫും ജമ്മു കശ്‌മീർ പോലീസും സംയുക്‌തമായി നടത്തിയ തിരച്ചിലിനിടെ കവാരിഗ്രാം ഗ്രാമത്തിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
Most Read: മയൂഖ ജോണിക്ക് വധഭീഷണി; ഡിജിപിക്ക് പരാതി നൽകി