കണ്ണൂർ: നിർമാണത്തിലിരിക്കുന്ന തലശ്ശേരി-മാഹി ബൈപാസിലെ മേൽപ്പാലത്തിന്റെ കൂറ്റൻ ബീമുകൾ തകർന്നു വീണു. പുഴക്ക് കുറുകേ നിട്ടൂരിൽ നിർമിക്കുന്ന പാലത്തിന്റെ നാല് ബീമുകളാണ് ഉച്ചക്ക് 2.30 ഓടെ നിലം പൊത്തിയത്.
തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നിർമിക്കുന്ന ബൈപാസിന്റെ അവസാനഘട്ടത്തിലാണ് അപകടം സംഭവിച്ചത്. പാലത്തിന്റെ നിർമാണത്തിനിടെ ബീമുകളിൽ ഒന്ന് ചരിഞ്ഞപ്പോൾ പരസ്‌പരം ഘടിപ്പിക്കാത്ത ബാക്കി ബീമുകളും പുഴയിലേക്ക് പതിക്കുകയായിരുന്നു. പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇകെകെ കൺസ്ട്രക്ഷൻ ആണ് പാലത്തിന്റെ നിർമാണ ചുമതല. ഇവിടെ നാല് പാലങ്ങൾ ഇകെകെ കൺസ്ട്രക്ഷൻ നിർമിക്കുന്നുണ്ട്. അതിൽ ഒരു പാലമാണ് തകർന്നത്. നിലം പൊത്തിയ ബീമുകളിൽ ഒന്ന് നിർമാണത്തിലിരിക്കുന്നതും ബാക്കിയുള്ളവ നിർമാണം പൂർത്തിയായവയുമാണ്. ബലത്തിന്റെ അപാകതയാണ് തകർച്ചക്ക് കാരണമെന്ന് കരുതുന്നു.
2018 ഒക്ടോബർ 30 നാണ് ബൈപാസിന്റെ നിർമാണ ഉദ്‌ഘാടനം നടന്നത്. മുപ്പത് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കേണ്ടതായിരുന്നു. മുഴുപ്പിലങ്ങാട് മുതൽ അഴിയൂർ വരെ 18.6 കിലോമീറ്റർ ദൂരത്തിലാണ് ബൈപാസ് നിർമിക്കുന്നത്. 835 കോടിയാണ് നിർമാണത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ചത്. സംഭവത്തിൽ ബൈപാസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി വരികയാണ്. അപകടത്തെ കുറിച്ച് ദേശീയപാത അതോറിറ്റിയോട് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് തേടി.