കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണ സമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോൺഗ്രസ് ഔദ്യോഗിക പാനലും മമ്പറം ദിവാകരൻറെ നേതൃത്വത്തിലുളള പാനലുമാണ് മൽസര രംഗത്തുള്ളത്. ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനം ചൂണ്ടിക്കാണിച്ച് ദിവാകരനെ നേരത്തെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. തുടർന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് ഇരുവിഭാഗങ്ങൾക്കും നിർണായകമാണ്.
മൂന്ന് പതിറ്റാണ്ടായി ആശുപത്രിയുടെ ഭരണ സമിതി പ്രസിഡണ്ട് സ്‌ഥാനം മമ്പറം ദിവാകരനാണ് കയ്യാളുന്നത്. ഇതേ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ചതിനു കോൺഗ്രസ് ദിവാകരനെ പുറത്താക്കിയിരുന്നു. മമ്പറം ദിവാകരൻറെ പാനലിനെതിരെ ഡിസിസി മറ്റൊരു പാനൽ പ്രഖ്യാപിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആകെ 5284 മെമ്പർമാർക്ക് വോട്ടവകാശമുള്ള സംഘത്തിൽ മരിച്ചവരും വിദേശത്തുളളവരും ഒഴികെ 2500ഓളം പേർ വോട്ട് ചെയ്യാനെത്തുമെന്നാണ് കണക്കുകൾ.
ദിവാകരനെതിരെ നടപടി വന്നതിന് പിന്നാലെ പോരാട്ടം കനക്കുകയായിരുന്നു. എങ്ങനെയും ഭരണം പിടിക്കുകയെന്നതാണ് ഇരു പാനലുകളുടെയും ലക്ഷ്യം. കെപിസിസി പ്രസിഡണ്ടിന്റെ തട്ടകമായതിനാൽ വിജയം നേടുമെന്ന ആത്‌മവിശ്വാസത്തിലാണ് കോൺഗ്രസ്. അതേസമയം, മമ്പറം ദിവാകരനും ഇത് അഭിമാന പോരാട്ടമാണ്. മമ്പറം ഇന്ദിരാ ഗാന്ധി പബ്‌ളിക് സ്‌കൂളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ആറ് മണിയോടെ ഫലം അറിയാം.
Also Read: ട്രാൻസ്‌ജെന്‍ഡര്‍ നയം നടപ്പാക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നു; അമിക്കസ് ക്യൂറി