മലപ്പുറം : സംസ്‌ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലിന്റെ പണി പുരോഗമിക്കുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി ജയിൽ ഡിജിപി. ഇന്നലെ രാവിലെ തവനൂരിലെ സെൻട്രൽ ജയിൽ പദ്ധതി പ്രദേശം സന്ദർശിക്കാൻ എത്തിയതിന് പിന്നാലെയാണ് ഡിജിപി ഋഷിരാജ് സിംഗ് നിർദേശം നൽകിയത്. ഈ മാസമാണ് സെൻട്രൽ ജയിൽ ഉൽഘാടനം നിർവഹിക്കാൻ തീരുമാനിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉൽഘാടനം നീട്ടി വെക്കുകയായിരുന്നു. അതേസമയം തന്നെ പദ്ധതിയുടെ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണെന്നും പരാതി ഉയരുന്നുണ്ട്.
1500ഓളം തടവുകാരെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് സെൻട്രൽ ജയിലിന്റെ നിർമാണം. നിലവിൽ അടിസ്‌ഥാന സൗകര്യങ്ങളുടെ പണികൾ പോലും ഇനിയും പൂർത്തിയായിട്ടില്ല. വൈദ്യുതീകരണ ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. ജലവിതരണ സംവിധാനം ഒരുക്കുന്നതിനായി ഡാനിഡ പദ്ധതിയുടെ പൈപ്പ്ലൈൻ വഴി ജയിൽ വളപ്പിലേക്ക് വെള്ളം എത്തിക്കാനാണ് നീക്കം. 2 ഘട്ടങ്ങളിലായി 31 കോടി രൂപ ചിലവിട്ട് നിർമിക്കുന്ന സെൻട്രൽ ജയിൽ 8 ഏക്കർ ഭൂമിയിൽ 2 നിലകളിലായി ആധുനിക സംവിധാനങ്ങളോടെയാണ് യഥാർഥ്യമാകുന്നത്.
സംസ്‌ഥാന സർക്കാർ നിർമിക്കുന്ന ആദ്യ സെൻട്രൽ ജയിൽ എന്ന പ്രത്യേകത കൂടി തവനൂർ ജയിലിനുണ്ട്. നിലവിൽ സംസ്‌ഥാനത്തുള്ള തിരുവനന്തപുരം, തൃശൂർ, കണ്ണൂർ സെൻട്രൽ ജയിലുകൾ സംസ്‌ഥാന രൂപീകരണത്തിന് മുൻപ് നിർമിച്ചവയാണ്. അതിനാൽ തന്നെ സംസ്‌ഥാന സർക്കാർ നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിൽ പദ്ധതി മുഖ്യമന്ത്രി തന്നെ ഉൽഘാടനം നിർവഹിക്കുമെന്നാണ് ജയിൽവകുപ്പ് നൽകുന്ന സൂചന. ഇത് പ്രകാരമാണ് ഉൽഘാടനം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നീട്ടിവച്ചത്.
Read also : പെരുമാറ്റച്ചട്ടം കർശനമാക്കി കളക്‌ടർ; ചട്ട ലംഘനം നടത്തിയാൽ നടപടി