ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ വായുനിലവാരം 8 മാസത്തിനിടയിലെ ഏറ്റവും മോശം അവസ്‌ഥയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 322 പോയിന്റാണ് വായുനിലവാര സൂചിക ഡെല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ നടപടികള്‍ ഒന്നും തന്നെ ഫലപ്രദമായില്ലെന്നാണ് സൂചനകള്‍.
കാറ്റിന്റെ വേഗത കുറയുകയും ശൈത്യകാലം അടുക്കുകയും ചെയ്‌തതോടെ പൊടി പടലങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ വായുനിലവാരം 320 പോയിന്റിലേക്ക് താഴ്ന്നതിന് ശേഷം ആദ്യമായാണ് ഇത്രയും മോശം അവസ്‌ഥയിലേക്ക് ഡെല്‍ഹി എത്തുന്നത്.
ഫെബ്രുവരി 12-നായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. പഞ്ചാബ്,ഹരിയാന, പാക് അതിര്‍ത്തി എന്നിവിടങ്ങളില്‍ നിന്ന് കൃഷിയിടങ്ങളില്‍ വന്‍ തോതില്‍ വൈക്കോല്‍ അടക്കം കത്തിക്കുന്നത് ഡെല്‍ഹിയിലെ സ്‌ഥിതി മോശമാക്കിയെന്ന് കേന്ദ്രം അറിയിച്ചു.
കാറ്റിന്റെ വേഗതയും വായു നിലവാരത്തെ സ്വാധീനിച്ചുവെന്ന് ഇന്ത്യന്‍ മീറ്ററോളജിക്കല്‍ വകുപ്പിലെ ഗവേഷകനായ വി.കെ സോണി പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹിയിലെ സ്‌ഥിതി കാര്യമായി മെച്ചപ്പെടാന്‍ ഇടയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായു നിലവാര സൂചിക :
അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങള്‍, മറ്റു രാസവസ്‌തുക്കള്‍ എന്നിവയുടെ സാന്നിധ്യം അനുസരിച്ച് തരം തിരിക്കുന്നു. 1 മുതല്‍ 50 വരെ മികച്ച നിലവാരത്തെ സൂചിപ്പിക്കുന്നു.
51 മുതല്‍ 100 വരെ തൃപ്‌തി കരവും, 101 മുതല്‍ 200 വരെ ശരാശരിയിലും ഉള്‍പ്പെടുന്നു. 201 മുതല്‍ 300 വരെ പോയിന്റുകള്‍ മോശം അവസ്‌ഥയെ സൂചിപ്പിക്കുന്നു. 301 മുതല്‍ 400 വരെ രൂക്ഷമായ വായു മലിനീകരണത്തെയും 401 മുകളില്‍ അത്യന്തം അപകടകരമായ അവസ്‌ഥയും സൂചിപ്പിക്കുന്നു
Read Also: കശ്‌മീരിന്റെ പ്രത്യേക പദവി വീണ്ടെടുക്കാൻ പോരാട്ടം തുടരും; മെഹ്ബൂബ മുഫ്‌തി