എറണാകുളം : ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചർച്ചക്കിടെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്ക് എതിരെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് സംവിധായകയായ ഐഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. എന്നാൽ തന്റെ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്‌താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്‍റ്റിന് സാധ്യത ഉണ്ടെന്നും ഐഷ ഹരജിയിൽ വ്യക്‌തമാക്കുന്നുണ്ട്.
നിലവിൽ ഈ മാസം 20ആം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഐഷക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ മാത്രമാണ് ഐഷക്ക് നോട്ടീസ് അയച്ചതെന്നാണ് ലക്ഷദ്വീപ് പോലീസ് കോടതിയിൽ വ്യക്‌തമാക്കിയത്. കൂടാതെ ചാനൽ ചർച്ചയിലെ പരാമർശത്തിലൂടെ ഐഷ ദ്വീപ് ജനങ്ങളെ കേന്ദ്ര സർക്കാരിനെതിരെ തിരിക്കാനാണ് ശ്രമിച്ചതെന്നും, ഇതിലൂടെ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമായതിനാൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് പോലീസ് കോടതിയിൽ അറിയിച്ചത്.
ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ബയോവെപ്പൺ എന്ന പദം ഉപയോഗിച്ചതിനാണ് ഐഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അതേസമയം, വിഷയത്തിൽ ഐഷ സുൽത്താനയെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.
Read also : വനിതാ ഡോക്‌ടർക്ക് നേരെ അതിക്രമം; കർശന നടപടി ആവശ്യപ്പെട്ട് ജീവനക്കാർ