കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാള സിനിമാ മേഖലക്ക് വലിയ പ്രതീക്ഷ നല്‍കിക്കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്‘ ഇന്ന് തീയേറ്ററുകളില്‍. കേരളത്തിലും രാജ്യത്തിന് അകത്തും പുറത്തുമായി 1500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തില്‍മാത്രം 450ലധികം സ്‌ക്രീനുകളില്‍ ‘കുറുപ്പ്’ പ്രദര്‍ശിപ്പിക്കുന്നു. രാവിലെ എട്ട് മണിക്ക് ഫാന്‍സ് അസോസിയേഷൻ അംഗങ്ങള്‍ക്കായാണ് ആദ്യ ഷോ. പിന്നാലെ പതിവ് ഷോകളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
മലയാള സിനിമ വ്യവസായത്തിന് ഉണര്‍വ് പകരുന്നതാണ് കുറുപ്പിന്റെ റിലീസ്. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രം തുടക്കം മുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മലയാളത്തില്‍ ഒടിടി-തിയേറ്റര്‍ റിലീസ് എന്നിവയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളും വിവാദങ്ങളും സൃഷ്‌ടിച്ച ശേഷമാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
ദുൽഖറിന് പുറമെ അന്വേഷണ ഉദ്യോഗസ്ഥനായ കൃഷ്‌ണദാസായി ഇന്ദ്രജിത്തും പ്രധാനവേഷത്തിലുണ്ട്. തമിഴ് നടൻ ഭരത്, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, സൈജു കുറുപ്പ് എന്നിവരും താരനിരയിലുണ്ട്. മൂത്തോനിലൂടെ ശ്രദ്ധേയയായ ശോഭിത ധുലിപാലയാണ് നായിക. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഡാനിയൽ സായൂജ് നായർ, കെഎസ് അരവിന്ദ് എന്നിവർ ചേർന്നാണ് ഒരുക്കിയത്, കഥ ജിതിൻ കെ ജോസിന്റേതാണ്.
നിമിഷ് രവിയാണ് ഛായാഗ്രഹണം. പശ്‌ചാത്തല സംഗീതത്തിനൊപ്പം ഗാനങ്ങളും ഒരുക്കിയത് സുഷിൻ ശ്യാമാണ്. വിനീഷ് വിശ്വലാലാണ് ക്രിയേറ്റീവ് ഡയറക്‌ടർ. എഡിറ്റിങ് വിവേക് ഹർഷൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രമിറങ്ങും. വേ ഫാറർ ഫിലിംസും എം സ്‌റ്റാർ എന്റർടെയിൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവംബർ 12നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
Read Also: രാജ്യത്തെ സ്‌റ്റാർട്ട് അപ്പ് കമ്പനികളിൽ 1 ബില്യൺ ഡോളർ നിക്ഷേപവുമായി സൊമാറ്റോ