ചെന്നൈ: തമിഴ്‌നാട് നീലഗിരിയില്‍ മയക്കുവെടിയേറ്റ നരഭോജി കടുവ കാട്ടിനുളളിലേക്ക് കടന്നു. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ രണ്ടാഴ്‌ചത്തെ ശ്രമത്തിനൊടുവിലാണ് മയക്കുവെടി വെക്കാനായത്. പ്രദേശത്തെ നാലുപേരെയും ഇരുപതോളം വളര്‍ത്തു മൃഗങ്ങളെയും ഇതിനോടകം കടുവ കൊലപ്പെടുത്തിയിട്ടുണ്ട്.
കടുവയെ പിടികൂടാന്‍ നീലഗിരിയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 24 മുതല്‍ കടുവയെ പിടികൂടാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. 15 ദിവസമായി 160 പേരടങ്ങുന്ന സംഘമാണ് കടുവയെ പിടികൂടാൻ തിരച്ചിൽ നടത്തുന്നത്.
ഇതിനിടെ മുതുമല വന്യജീവി സങ്കേതത്തിനകത്ത് കടുവയെ കണ്ടെത്തിയിരുന്നെങ്കിലും തിരച്ചിൽ സംഘത്തെ കണ്ടയുടന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കടുവയെ വെടിവെച്ചു കൊല്ലാന്‍ തമിഴ്‌നാട് വനം വകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ വെടിവെച്ചു കൊല്ലേണ്ട എന്നാണ് തമിഴ്‌നാട് ഹൈക്കോടതി വിധി. കടുവയെ വെടിവെച്ചു കൊല്ലാനായി തമിഴനാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതി വിധി.
Most Read: ആഗോള പട്ടിണി സൂചിക 2021; പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിലായി ഇന്ത്യ