തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ പോലീസും കൂട്ട് നിന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെജി സെന്റർ ആക്രമണത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും വിഡി സതീശൻ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം തള്ളിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആക്രമണത്തിൽ കോൺഗ്രസിന് ബന്ധമില്ലെന്ന് ചർച്ചയിലൂടെ തെളിയിക്കാൻ സാധിച്ചു. ജീവിത വിശുദ്ധിയെ കുറിച്ച് ചർച്ച ചെയ്യാനല്ല ഞങ്ങൾ അടിയന്തിര പ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും വിഡി സതീശൻ വിമർശിച്ചു. സിപിഐഎം കലാപ അന്തരീക്ഷം സൃഷ്‌ടിക്കുകയാണെന്നും ക്രിമിനലുകളുടെ കൊണ്ട് അക്രമം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എകെജി സെന്റർ ആക്രമണം നടക്കുന്നതിന് തലേദിവസം അതേ സമയത്ത് പോലീസ് ജീപ്പ് എകെജി സെന്റർ പരിസരത്ത് ഉണ്ടായിരുന്നെന്നും ആക്രമണം നടക്കുമ്പോൾ ഇതേ ജീപ്പ് ആരാണ് മാറ്റിയതെന്നും വിഡി സതീശൻ ചോദിച്ചു. ചില വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് എകെജി സെന്റർ ആക്രമണത്തെ സിപിഐഎം പ്രവർത്തകർ ആഘോഷമാക്കുന്നത്. ഭരണപക്ഷത്തിന് വല്ലാത്ത ഭീതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമിക്കപ്പെട്ട പശ്‌ചാത്തലത്തിൽ എഡിജിപി മനോജ് എബ്രഹാം എത്തുന്നതിന് മുൻപ് തന്നെ ഗാന്ധി പ്രതിമ തകർത്തത് എസ്എഫ്ഐ അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നെ എങ്ങനെ മനോജ് എബ്രഹാമിന് മറിച്ചൊരു റിപ്പോർട് നൽകാൻ സാധിക്കും? പോലീസിൽ നിന്ന് ഇത്തരമൊരു റിപ്പോർട് വാങ്ങി ആ കുറ്റം ഞങ്ങളുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും ഓഫിസും തൊടുന്നതെല്ലാം ഇപ്പോൾ പാളിപ്പോവുകയാണ്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചേ തീരുവെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
Most Read: പെരിങ്ങൽക്കുത്ത് ഡാമിന്റെ വാൽവുകൾ തുറക്കും; ചാലക്കുടിപ്പുഴയിൽ ജാഗ്രതാ നിർദ്ദേശം