ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിൻ ഡിസംബറിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഡയറക്ടർ പുരുഷോത്തമൻ സി. നമ്പ്യാർ. ഇന്ത്യയിൽ കോവിഡ് പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ തുടങ്ങി. പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചു. 1,500 പേരിലാണ് മൂന്നാഘട്ട പരീക്ഷണം നടത്തുന്നത്. ഇതു വിജയിച്ചാൽ പ്രതിരോധ വാക്സിൻ ഡിസംബറിൽ തന്നെ എത്തുമെന്ന് പുരുഷോത്തമൻ സി. നമ്പ്യാർ സ്വകാര്യ ചാനലിനോട് പറഞ്ഞു.
20 കോടി പേർക്കു ജനുവരിക്ക് മുമ്പ് മരുന്ന് നൽകാനാകുമെന്നാണ് പ്രതീക്ഷ. മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് വിൽക്കാനുള്ള അനുമതി തേടും. ഉത്പാദനം തുടങ്ങിവെക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ വിൽക്കാൻ ഇപ്പോൾ കഴിയില്ല. എല്ലാ ഘട്ടവും പൂർത്തിയാക്കി അനുമതി കിട്ടിയ ശേഷമേ വില്പന തുടങ്ങാനാകൂ. അടുത്ത ജൂണോടെ എല്ലാവർക്കും വാക്സിൻ നൽകാനാകുമെന്നും, പ്രാഥമികമായി മരുന്ന് പൂനെയിലാകും ഉത്പാദിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 22 ലക്ഷത്തിലേക്കെത്തി. ഇന്നലെ 62, 282 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2, 158,946 ആണ്. രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തോട് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 68,682 പേർ രോഗബാധിതരായി.
ആകെ രോഗബാധിതരുടെ എണ്ണം 2,973,368 ആയി. ഇന്നലെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തിനടുത്തെത്തി. 6, 92, 028 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 983 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 55, 968 ആയി. മരണനിരക്ക് 1.89 ശതമാനമാണ്. 24 മണിക്കൂറിനുള്ളിൽ 8 ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്.