തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൻമേലുള്ള ചർച്ച ഇന്ന് തുടങ്ങും. രാവിലെ 9 മണിക്ക് ചോദ്യോത്തര വേളയോടെയാണ് സഭാ നടപടികൾ തുടങ്ങുക. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചർച്ച ഡെപ്യൂട്ടി സ്‌പീക്കറാണ് തുടങ്ങിവെക്കുക. ബജറ്റിലെ പ്രധാന പ്രഖ്യാപനമായ ഇരുപതിനായിരം കോടിയുടെ രണ്ടാം കോവിഡ് പാക്കേജിനുള്ള പണം നീക്കിവച്ചിട്ടില്ലെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുമെന്ന് പറഞ്ഞ 8900 കോടി, ക്ഷേമ പെൻഷനുകളുടേത് അടക്കമുള്ള മുൻകാല കുടിശിക തീർക്കാനുള്ളതാണെന്ന ധനമന്ത്രിയുടെ വിശദീകരണത്തിന് എതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഈ വിമർശനങ്ങളിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ ചർച്ചയുടെ അവസാനം മറുപടി നൽകും.
അതേസമയം, കൊടകര കുഴൽപ്പണ കേസിൽ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കും. രണ്ടാമതും സത്യപ്രതിജ്‌ഞ ചെയ്‌ത ദേവികുളം എംഎൽഎ എ രാജക്കെതിരെ പ്രതിപക്ഷം നൽകിയ പരാതിയിൽ സ്‌പീക്കറുടെ റൂളിംഗും ഇന്നുണ്ടാകും.
Most Read: ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം; കടകൾ അടച്ചിടും