ന്യൂഡെൽഹി: കർണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ചർച്ചകൾ നീളുന്നു. മുതിർന്ന നേതാവ് സിദ്ധരാമയ്യയെ തന്നെ കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുത്തതായാണ് വിവരം. എന്നാൽ, അന്തിമ തീരുമാനം മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡെൽഹിയിൽ എത്തിയ ശേഷമായിരിക്കും പ്രഖ്യാപിക്കുക. ഷിംലയിലുള്ള സോണിയ ഗാന്ധി നാളെ ഡെൽഹിയിലെത്തും.
സിദ്ധരാമയ്യയുമായും കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറുമായും സോണിയ ഗാന്ധി അവസാനവട്ട ചർച്ച നടത്തും. ഇതിന് ശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക. മുഖ്യമന്ത്രി കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം എടുത്തിരുന്നില്ല. സോണിയ ഗാന്ധി എത്തിയ ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക എന്നാണ് വിവരം.
പാർലമെന്ററി പാർട്ടി യോഗം വീണ്ടും ചേർന്ന് മുഖ്യമന്ത്രിയെ അടുത്ത ദിവസം പിസിസി അധ്യക്ഷൻ ബെംഗളൂരുവിൽ പ്രഖ്യാപിക്കും. സത്യപ്രതിജ്‌ഞാ തീയതി നിയുക്‌ത മുഖ്യമന്ത്രി തീരുമാനിക്കും. മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കുന്ന സിദ്ധരാമയ്യയുമായും ഡികെ ശിവകുമാറുമായും മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്‌ച നടത്തി. കെസി വേണുഗോപാലും സിദ്ധരാമയ്യയും തമ്മിലും കൂടിക്കാഴ്‌ച നടത്തി.
സോണിയ ഗാന്ധി ശിവകുമാറിനെ അനുനയിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രി ആക്കുന്നതിനോടാണ് ഹൈക്കമാൻഡിന് യോജിപ്പെങ്കിലും ഡികെ ശിവകുമാറിനെ എങ്ങനെ അനുനയിപ്പിക്കും എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
സോണിയയുടെ സാന്നിധ്യത്തിൽ സിദ്ധരാമയ്യക്കും ശിവകുമാറിനുമിടയിൽ സമവായം ഉറപ്പിക്കുകയാണ് ഹൈക്കമാൻഡിന്റെ ലക്ഷ്യം. സിദ്ധരാമയ്യക്ക് കീഴിൽ ഉപമുഖ്യമന്ത്രിയായി ഇരിക്കാൻ ശിവകുമാർ തയ്യാറാകില്ലെന്നും സൂചനയുണ്ട്.
Most Read: പാഠ പുസ്‌തകങ്ങളിലെ ചരിത്രം തിരുത്താനുള്ള ആർഎസ്എസ് നീക്കം അനുവദിക്കില്ല; മുഖ്യമന്ത്രി