മലപ്പുറം: ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടി ചരിത്രം കുറിച്ച ശ്രീധന്യ സുരേഷ് ഇനി പെരിന്തൽമണ്ണ സബ് കളക്‌ടർ. കോഴിക്കോട് അസിസ്‌റ്റന്റ് കളക്‌ടറായി ഒരു വർഷം സേവനമനുഷ്‌ഠിച്ചതിന് ശേഷമാണ് ശ്രീധന്യ പെരിന്തൽമണ്ണ സബ് കളക്‌ടറായി എത്തുന്നത്.
കുറിച്യ സമുദായംഗമായ ശ്രീധന്യയുടെ നേട്ടം സിവിൽ സർവീസിന്റെ ചരിത്രത്തിൽ സുവർണ ലിപികളിലാണ് എഴുതിച്ചേർത്തിട്ടുള്ളത്. വയനാട് തരിയോട് നിർമ്മല ഹൈസ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
2016ലാണ് ആദ്യമായി ശ്രീധന്യ സിവിൽ സർവീസ് പ്രാഥമിക പരീക്ഷ എഴുതുന്നത്. ആദ്യ തവണ നേടാൻ കഴിഞ്ഞില്ലെങ്കിലും 2017ലെ ശ്രമത്തിൽ വിജയം സ്വന്തമാക്കി. 410ആം റാങ്ക് നേടിയാണ് ശ്രീധന്യ സിവിൽ സർവീസ് നേട്ടം കൈവരിച്ചത്.
വടക്കേ വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ ഗ്രാമത്തിലെ സുരേഷ്- കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ. ശ്രീധന്യയുടെ ഏക സഹോദരന്‍ ശ്രീരാഗ് സുരേഷ് മീനങ്ങാടി പോളിടെക്‌നിക്കില്‍ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ്.
Most Read: കോവിഡ് ചികിൽസ; ഉത്തരവിലെ പിഴവുകൾ തിരുത്താൻ കൂടുതൽ സമയം തേടി സർക്കാർ