മഞ്ചേരി: അശരണരും ആലംബഹീനരുമായ സഹജീവികൾക്ക് കാരുണ്യതണലാകാൻ എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത മഞ്ചേരി ഇരുപത്തിരണ്ടാം മൈലിലെ സാന്ത്വനസദനത്തിൽ പ്രഥമ ഈദുൽ ഫിത്വർ ആഘോഷം നടന്നു.
കഴിഞ്ഞ വർഷം മഞ്ചേരി മുട്ടിപ്പാലം 22ആം മൈലിൽ സ്‌ഥാപിതമായ സാന്ത്വന സദനത്തിൽ ഇന്ന് നടന്ന പ്രഥമ ഈദുൽ ഫിത്വറാഘോഷം ആഹ്ളാദ ദിനമാണ് സമ്മാനിച്ചതെന്ന് സദനാഥിതികൾ പറഞ്ഞു. ഏറെ നേരെത്തെയുണർന്ന സദനാഥിതികളെ കുളിപ്പിക്കാനും മറ്റു കാര്യങ്ങൾക്കുമായി സാന്ത്വനം വളണ്ടിയറും ആംബുലൻസ് ഡ്രൈവറുമായ നൗഫൽ മഞ്ചേരിയും സജീവമായി.
പരിമളം പൂശിയും പുതു വസ്‌ത്രമണിഞ്ഞും വീൽചെയറിലും മറ്റുമായി സദനത്തിലെ കൊച്ചു മസ്‌ജിദിൽ അതിഥികളെയെല്ലാം ഒരുമിച്ച് കൂട്ടി സാധ്യമാകുന്ന വിധത്തിൽ അവർ നാഥനെ സ്‌തുതിച്ചു. തുടർന്ന് സദനത്തിലുള്ള അന്തേവാസികളുടെ എല്ലാ കാര്യങ്ങൾക്കും എപ്പോഴും കൂടെയുള്ള ഓഫീസ് അസിസ്‌റ്റണ്ട് അബദുൽ മജീദ് സഖാഫി എടവണ്ണ പെരുന്നാൾ നിസ്‌കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകി.
പ്രവാസിയും തിരൂർ പൊൻ മുണ്ടo സ്വദേശിയുമായ അബ്‌ദുറഹ്‌മാൻ സദനത്തിലെ അതിഥികൾക്കായി പുതുവസ്‌ത്രങ്ങൾ നേരത്തെ എത്തിച്ചിരുന്നു. പെരുന്നാൾ വിഭവo തയ്യാറാക്കുന്നതിനായി സലീം ബാപ്പു എയർപ്പോർട്ടും കുടുംബവും സദനത്തിലെത്തി. പെരുന്നാൾ ദിന ചെലവിലേക്കായി നിലമ്പൂർ ഡിവിഷൻ എസ്‌എസ്‌എഫ് മുൻ സാരഥികളുടെ കൂട്ടായ്‌മയായ ‘വഴികാട്ടികളും’ സാമ്പത്തിക സഹായവുമായെത്തി.
സദനത്തിലെ അതിഥികൾ ഏറെ ആഹ്ളാദത്തിലാണ് ഇന്ന് പെരുന്നാൾ ആഘോഷിച്ചതെന്ന് അധികൃതരും സാക്ഷ്യപ്പെടുത്തി. തങ്ങളെ ചേർത്തുപിടിക്കാൻ എല്ലായ്‌പ്പോഴും കൂടെയുള്ള സാന്ത്വനം വളണ്ടിയർമാരോട് നന്ദി പ്രകാശിപ്പിച്ചും കഴിഞ്ഞ ഒരു മാസം തങ്ങൾക്കായി ഇഫ്‌താറും മറ്റ് അനുബന്ധ കാര്യങ്ങൾക്കുമായി സഹകരിച്ച മുഴുവൻ സുമനസുകാരോടും നന്ദി പ്രകാശിപ്പിച്ചും സദനാഥിതികൾ നടത്തിയ ഉള്ളുരുകിയ പ്രാർഥന ഏവരെയും ഈറനണിയിക്കുന്ന കാഴ്‌ചയായി.
സദനത്തിലെ സ്‌റ്റാഫ് നഴ്‌സ് പങ്കജാക്ഷി മറ്റ് സഹായികളായ മുസ്‌തഫ, കൗലത്ത് തുടങ്ങിയവരും പെരുന്നാൾ ആഘോഷ ചടങ്ങിലും മറ്റും സംബന്ധിച്ചു.
Most Read: കള്ളക്കേസില്‍ കുടുക്കി; പ്രധാന മന്ത്രിക്ക് പങ്കെന്ന് ജിഗ്‌നേഷ് മേവാനി