മനാമ: അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. റിഫയിലെ ഹുനൈനിയ ഖബർസ്‌ഥാനിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും മുതിർന്ന രാജകുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം വഹിച്ച വ്യക്‌തിയാണ് ഖലീഫ ബിൻ സൽമാൻ. 1971ൽ ബ്രിട്ടനിൽ നിന്ന് ബഹ്‌റൈൻ സ്വാതന്ത്ര്യം നേടിയത് മുതലുള്ള അഞ്ച് പതിറ്റാണ്ടാണ് അദ്ദേഹം പദവി വഹിച്ചത്.
Also Read: കോവിഡ് ഭീഷണി പട്ടിക പുതുക്കി ഖത്തർ; ഇന്ത്യ ഇല്ല
യുഎസിലെ മയോ ക്ളിനിക്കിലായിരുന്നു അന്ത്യം. സ്വാതന്ത്ര്യത്തിന് മുമ്പ് ബഹ്റൈന് മേൽ അവകാശവാദം ഉന്നയിച്ച ഇറാനിലെ ഷാ ഭരണകൂടവുമായി ചർച്ച നയിച്ചത് ഖലീഫ ബിൻ സൽമാനാണ്. തുടർന്നാണ് സുന്നി വിഭാഗത്തിൽ പെട്ട അൽ ഖലീഫ കുടുംബത്തിന്റെ ഭരണത്തിൽ ബഹ്‌റൈൻ സ്വതന്ത്ര രാജ്യമാകുന്നത്. അതേസമയം, ജനസംഖ്യയിൽ പകുതിക്ക് മുകളിലുള്ള ഷിയാകൾ നടത്തിയ പ്രക്ഷോഭത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന് ഇദ്ദേഹം പ്രധാനമന്ത്രി പദവി ഒഴിയുക എന്നതായിരുന്നു.