ദോഹ: കോവിഡ് 19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വീണ്ടും പുതുക്കി. രാജ്യത്തേക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ടാണ് പട്ടിക തയാറാക്കിയത്. നേരത്തെ പട്ടികയിൽ ഉണ്ടായിരുന്ന 26 രാജ്യങ്ങളെ ഇപ്രാവശ്യം ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. പാകിസ്‌ഥാൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ളാദേശ്, ഫിലിപ്പീൻസ് രാജ്യങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഖത്തറിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ളത് ഈ രാജ്യങ്ങളിൽ നിന്നാണ്. ഖത്തറിലെയും രാജ്യാന്തര തലത്തിലെയും കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്താണ് കോവിഡ് 19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക തയാറാക്കുന്നത്.
നേരത്തെ പട്ടികയിൽ 49 രാജ്യങ്ങളുണ്ടായിരുന്നു. എന്നാൽ പുതുക്കിയ പട്ടികയിൽ 23 രാജ്യങ്ങളാണ് ഉള്ളത്. പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് എത്തുന്നവർ വിമാനത്താവളത്തിൽ എത്തുന്ന മുറക്ക് കോവിഡ് 19 പരിശോധനക്ക് വിധേയരാകണം. ഒരാഴ്‌ച ക്വാറന്റൈനിൽ കഴിയാമെന്ന് ഉറപ്പ് നൽകുന്ന സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കണം. ക്വാറന്റൈൻ കഴിഞ്ഞശേഷം വീണ്ടും കോവിഡ് പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റീവ് ആണെങ്കിൽ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവാണെങ്കിൽ ഇഹ്തിറാസ് ആപ്പിൽ പച്ച തെളിയുന്നതോടെ ക്വാറന്റൈൻ അവസാനിപ്പിക്കുകയും ചെയ്യാം.
കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് എത്തുന്നവർ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഖത്തർ എയർവെയ്‌സിൽ വരുന്നവരാണ് സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടത്. അല്ലാത്തവർക്ക് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവർക്ക് ഹമദ് വിമാനത്താവളത്തിൽ പരിശോധന നടത്തും. ഇവരെ നേരത്തെ ബുക്ക് ചെയ്‌ത ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. 6 ദിവസത്തെ ക്വാറന്റൈൻ ശേഷം ഇവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കും. പരിശോധനാഫലം നെഗറ്റീവാണെങ്കിൽ 7 ദിവസം ഹോം ക്വാറന്റൈൻ അനുവദിക്കും.
Read also: വൈറസിന്റെ സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള മല്‍സ്യ ഇറക്കുമതി നിരോധിച്ച് ചൈന