ചൂട് വീണ്ടും കൂടിയേക്കും; മൂന്ന് ജില്ലകൾക്ക് മുന്നറിയിപ്പ്

By News Desk, Malabar News
Rising-Temperature
Rep. Image
Ajwa Travels

തിരുവനന്തപുരം: മാർച്ച് 5, 6 തീയ്യതികളിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ താപനില 2-3 ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചൂട് വർധിച്ച് വരുന്നതിന്റെ പശ്‌ചാത്തലത്തിൽ പൊതുജനങ്ങൾ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

കേരളം ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ സംസ്‌ഥാനം ആയതിനാൽ താപനില ഉയരുന്നത് അനുഭവഭേദ്യമാകുന്ന ചൂട് വീണ്ടും ഉയർത്തുകയും സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ആയതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും അതോറിറ്റി നിർദ്ദേശിച്ചു.

രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് വെയിൽ കൊള്ളാതിരിക്കുക, നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക, നട്ടുച്ചക്ക് പാചകത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക, ORS, ലെസ്സി, ബട്ടർ മിൽക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുക, അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്‌ത്രങ്ങൾ ധരിക്കുക, പുറത്തേക്ക് ഇറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക തുടങ്ങിയവയാണ് അടിസ്‌ഥാന സുരക്ഷാ മുൻകരുതലുകൾ.

ഇതിന് പുറമേ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്

  • വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലേബർ കമ്മീഷണർ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി സൂര്യപ്രകാശം നേരിട്ട് ഏൽക്കേണ്ടി വരുന്ന തൊഴിൽ സമയം പുനഃക്രമീകരിച്ച് ഉത്തരവിടുന്നതാണ്. അതിനനുസരിച്ച് തൊഴിൽ ദാതാക്കളും തൊഴിലാളികളും സഹകരിക്കണം.
  • ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്‌ഥാപനങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്‌ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അൽപ സമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യണം.
  • മാദ്ധ്യമ പ്രവർത്തകരും പോലീസ് ഉദ്യോഗസ്‌ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസു‌കാർക്ക് സുമനസ്‌കർ കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക. യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
  • നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങി പുറം വാതിൽ ജോലിയിൽ ഏർപ്പെടുന്നവരും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവരും ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യണം.
  • PSC പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് കുടിവെള്ള ലഭ്യത പരീക്ഷ കേന്ദ്രങ്ങളിൽ ഉറപ്പാക്കണം.
  • നഗരങ്ങളിൽ തണലുള്ള പാർക്കുകൾ, ഉദ്യാനങ്ങൾ പോലെയുള്ള പൊതു ഇടങ്ങൾ പൊതുജനങ്ങൾക്കായി പകൽ സമയങ്ങളിൽ തുറന്ന് കൊടുക്കണം. യാത്രയിൽ ഏർപ്പെടുന്നവരും മറ്റ് ആവശ്യങ്ങൾക്കായി നഗരങ്ങളിൽ എത്തുന്നവരും കൃത്യമായ ഇടവേളകളിൽ ശരീരത്തിന് തണലും വെള്ളവും വിശ്രമവും നൽകാൻ ശ്രമിക്കണം.
  • തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ആകാശവാണിയിലൂടെയും മുഖ്യധാര മാദ്ധ്യമങ്ങളിലൂടെയും വരുന്ന ഔദ്യോഗിക സന്ദേശങ്ങൾ പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്‌ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
  • സൂര്യാഘാതമേറ്റ ആളുകളെ ശ്രദ്ധയിൽ പെട്ടാൽ അവരെ കട്ടിലിലോ തറയിലോ കിടത്തി ഫാൻ ഉപയോഗിച്ചോ വിശറി കൊണ്ട് വീശിയോ കാറ്റ് ലഭ്യമാക്കുക, നനഞ്ഞ തുണി കൊണ്ട് ശരീരം തുടക്കുക, വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും കൊടുക്കുക തുടങ്ങി ശരീരം തണുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണം. ഉടനെ വൈദ്യസഹായവും എത്തിക്കണം.

വനത്തിനുള്ളിൽ വസിക്കുന്നവരും വനമേഖലയോട് ചേർന്ന് ജീവിക്കുന്നവരും ജാഗ്രത പാലിക്കുക

  • വനമേഖലകളോട് ചേർന്ന് താമസിക്കുന്നവരും വനാധിഷ്‌ഠിത ഉപജീവനം നടത്തുന്നവരും കാട്ടുതീ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണം.
  • കാട്ടിലേക്ക് തീപ്പൊരി വീഴുന്ന തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക.
  • വിറകടുപ്പ് കത്തിക്കുമ്പോഴും, ചവർ കത്തിക്കുമ്പോഴും തീ പൂർണമായും കെട്ടടങ്ങി എന്നുറപ്പു വരുത്തുക.
  • വനാതിർത്തികളിൽ താമസിക്കുന്നവർ തങ്ങളുടെ അതിരുകളിൽ 1 മീറ്റർ വീതിയിൽ എങ്കിലും വൃത്തിയാക്കി സൂക്ഷിക്കുക.
  • വനവിഭവ ശേഖരണത്തിന് പോകുന്നവർ കാടിന് തീയിടുന്ന നടപടികളിൽ ഏർപ്പെടരുത്.
  • കാട്ടുതീ കാടിനു മാത്രമല്ല നാടിനും വല്യ ആപത്താണെന്നു തിരിച്ചറിയുക.

Also Read: ഡോളര്‍ കടത്ത്; മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്‌നാ സുരേഷിന്റെ മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE