കൊച്ചി: പിവി അൻവർ എംഎൽഎക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി. പിവി അന്‍വറിന്റെ കൈവശമുള്ള മിച്ചഭൂമി തിരിച്ചു പിടിക്കാൻ സ്വീകരിച്ച നടപടികൾ അടങ്ങിയ റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള സർക്കാർ അപേക്ഷ ഹൈക്കോടതി തള്ളി. അടുത്ത ചൊവ്വാഴ്‌ചക്കകം നടപടികൾ വിശദമായി സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.
വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ജസ്‌റ്റിസ് ഇ രാജാവിജയരാഘവൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അടുത്ത ചൊവ്വാഴ്‌ച കേസ് വീണ്ടും പരിഗണിക്കും. ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്‌മ കോ-ഓർഡിനേറ്ററുമായ കെവി ഷാജി സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈക്കോടതി നടപടി. പിവി അൻവറും കുടുംബവും കൈവശം വെക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് 2022 ജനുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ, സമയപരിധി കഴിഞ്ഞു ഒരു വർഷത്തിലേറെയായിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതിന് പിവി അന്‍വര്‍ എംഎല്‍എക്കെതിരെ കേരള ഭൂപരിഷ്‌ക്കരണ നിയമപ്രകാരം സ്വമേധയാ കേസെടുക്കണമെന്ന് 2017 ജൂലൈ 19ന് സംസ്‌ഥാന ലാന്‍ഡ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാന് ഉത്തരവ് നൽകിയിരുന്നു.
എന്നാൽ, ഈ ഉത്തരവ് നടപ്പായില്ല. ഇതോടെ കെവി ഷാജി ഹൈക്കോടതിയെ സമീപിച്ചു. നടപടി ക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി ആറു മാസത്തിനകം മിച്ചഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി 2020 മാർച്ച് 20ന് ആദ്യ ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് കോടതിയലക്ഷ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ രണ്ടു ഉത്തരവും പാലിക്കപ്പെട്ടില്ല.
പിവി അൻവർ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് മൽസരിച്ചപ്പോൾ 226.82 ഏക്കർ ഭൂമി കൈവശം ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ വ്യക്‌തമാക്കിയിരുന്നു. എന്നാൽ, പിന്നീട് സ്‌ഥലം രേഖപ്പെടുത്തിയതിൽ വന്ന പിഴവാണെന്ന് പറഞ്ഞു അൻവർ ഇത് തിരുത്തി രംഗത്തെത്തിയിരുന്നു. പരിശോധനയിൽ 22 ഏക്കറിലധികം ഭൂമി അൻവറിന്റെയും കുടുംബത്തിന്റെയും പേരിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മറ്റു ജില്ലകളിൽ കൂടി ഭൂമി ഉണ്ടെന്നും ഇതുകൂടി പരിശോധിക്കണമെന്നും ഹരജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു.
Most Read: ‘മണിപ്പൂരിലേത് സർക്കാർ സ്‌പോൺസേർഡ് കലാപം’; ആനി രാജയ്‌ക്ക് എതിരെ കേസ്