തിരുവനന്തപുരം: കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായതെന്നും മന്ത്രി വിമർശിച്ചു.
വസ്‌ത്രമഴിപ്പിച്ച നടപടി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മാനസിക സംഘർഷം ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ രേഖാമൂലം പ്രതിഷേധം അറിയിക്കും. ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കണമെന്നും മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറൽ എസ്‌പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വികെ ബീനാകുമാരി ഉത്തരവിട്ടു.
ഇതിനിടെ കൊല്ലം ആയൂര്‍ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാർഥിനികളെ കൊണ്ട് അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ജെ ചിഞ്ചു റാണി. ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകും. സ്‌ത്രീത്വത്തിനോടുള്ള അപമാനമാണ് ഉണ്ടായത്. സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.
Most Read: രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; എട്ട് എംപിമാർ വിട്ടുനിന്നു, വോട്ടെടുപ്പ് പൂർത്തിയായി