ന്യൂഡെൽഹി: കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡെൽഹി-യുപി അതിർത്തിയിലേക്ക് കർഷകരുടെ ഒഴുക്ക് തുടരുന്നു. ഘാസിപ്പൂർ മേഖല അടക്കമുള്ള വിവിധ അതിർത്തികളിലേക്ക് കർഷകർ വന്നു കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിൽ ഡെൽഹി പോലീസ് സുരക്ഷ ശക്‌തമാക്കിയെങ്കിലും അതൊക്കെ മറികടന്നാണ് കർഷകർ എത്തുന്നത്.
ഡെൽഹി പോലീസ് അക്ഷർധാമിന് സമീപം റോഡുകൾ ഉപരോധിച്ചു. ദേശീയ തലസ്‌ഥാനവും ഗാസിയാബാദും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത 24ൽ വാഹനഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി കർഷകർ പ്രതിഷേധ സ്‌ഥലത്തേക്ക് പോകുന്നത് തുടരുന്നതിനാൽ സുരക്ഷ കർശനമാക്കാൻ ഡെൽഹി പോലീസ് തീരുമാനിക്കുകയായിരുന്നു.
അതേസമയം, റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ പരേഡിന് ശേഷം നൂറിലധികം കർഷകരെ കാണാതായ സംഭവം പരിശോധിക്കാൻ ആറംഗ സമിതി രൂപീകരിച്ചു. ട്രാക്‌ടർ പരേഡിനും സംഘർഷങ്ങൾക്കും ശേഷം നൂറിലധികം കർഷകരെ കാണാനില്ലെന്നാണ് സംയുക്‌ത കിസാൻ മോർച്ചയുടെ പരാതി. ഇക്കാര്യം കർഷക നേതാക്കളുടെ ആറംഗ സമിതി പരിശോധിക്കും.
Read Also: കേന്ദ്ര ബജറ്റ് ഇന്ന്; ഉറ്റുനോക്കി രാജ്യം