കൊച്ചി: നടന്‍ മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസിലെ തുടർ നടപടികൾ സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. കേസിൽ മോഹൻലാൽ അടക്കമുള്ളവരോട് അടുത്ത മാസം നേരിട്ട് ഹാജരാകാൻ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിലുള്ള തുടർനടപടികളാണ് ഹൈക്കോടതി ആറ് മാസത്തേക്ക് സ്‌റ്റേ ചെയ്‌തത്. മോഹൻ ലാലിന്റെ ഹരജിയിൽ ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നൽകിയത്.
ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഉൾപ്പടെയുള്ള പ്രതികൾ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്നാണ് ഓഗസ്‌റ്റിൽ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചത്. കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. കേസുമായി മുന്നോട്ട് പോവുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇത് ഹർജിക്കാർ ചോദ്യം ചെയ്യുകയായിരുന്നു.
മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ രണ്ടു ജോഡി അരക്കൊമ്പുകൾ കണ്ടെടുത്തതാണ് കേസ്. പിന്നാലെ ആനക്കൊമ്പുകൾ അനധികൃതമായി കൈവശം വെച്ചതിന് വനംവകുപ്പും കേസെടുക്കുകയായിരുന്നു. ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഒന്നാം പ്രതിയാണെന്ന് വ്യക്‌തമാക്കി കഴിഞ്ഞ വർഷം പെരുമ്പാവൂർ കോടതിയിൽ വനംവകുപ്പ് കുറ്റപത്രവും സമർപ്പിച്ചിരുന്നു.
Most Read| എഐ ക്യാമറ; ആദ്യ ഗഡു കെൽട്രോണിന് നൽകാൻ ഹൈക്കോടതി അനുമതി