ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെ മൂന്നുപേരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹരജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ദീപാങ്കർ ദത്ത, ജസ്‌റ്റിസ് ഉജ്‌ജ്ൽ ഭുവിയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
കഴിഞ്ഞ മാസം കേസ് പരിഗണനക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസിവി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു. 2017ൽ സുപ്രീം കോടതിയിലെത്തിയ കേസ് ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്‌റ്റ് ചെയ്യപ്പെട്ടത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലുള്ള എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേട് ഉണ്ടെന്നും ഇതുവഴി 86.25 കോടിയുടെ നഷ്‌ടം സംഭവിച്ചെന്നുമാണ് കേസ്. ലാവലിൻ കേസിൽ പ്രതികളായിരുന്ന പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ 2017ൽ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സമർപ്പിച്ച അപ്പീലാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.
വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെജി രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഇളവ് വേണമെന്ന ഹരജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.
Most Read| മുഖം മറയ്‌ക്കുന്നത് വെല്ലുവിളി; കസാഖ്‌സ്‌ഥാൻ ബുർഖ നിരോധനം പരിഗണിക്കുന്നു