പാലക്കാട്: ജില്ലയിലെ അകത്തേത്തറയിലെ വിവിധ പ്രദേശങ്ങളിൽ ഇറങ്ങിയ പുലിയെ മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനം. ഇതിനായി മുഖ്യവനപാലകന്റെ അനുമതി തേടാനും പുലി സാന്നിധ്യം പരിഹരിക്കാനും മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. രാത്രി കാലങ്ങളിൽ സേർച്ച് ലൈറ്റുമായി വാഹനങ്ങളിൽ പുലിയെ കണ്ടെത്താൻ തിരച്ചിൽ നടത്തും.
പുലിയെ നിയന്ത്രണ പരിധിയിൽ ലഭിച്ചാലുടൻ മയക്കുവെടിവെച്ച് പിടികൂടി ഉൾക്കാട്ടിൽ വിടുന്നത് അടക്കമുള്ള സാധ്യതകൾ തേടും. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന സാഹചര്യത്തിൽ വെടിവെയ്‌ക്കാൻ പ്രത്യേകാനുമതി തേടാനും യോഗത്തിൽ അഭിപ്രായമുയർന്നു. ഇന്നലെ രാത്രിയിലും പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു. തുടർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പുലിയെ പിടികൂടാൻ കെണിയും സ്‌ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ വ്യത്യസ്‌ത സമയങ്ങളിലായി ഉമ്മിനി, സൂര്യനഗർ, മേലെ ചേറാട് എന്നീ പ്രദേശങ്ങളിലാണ് പുലിയെ കണ്ടത്. തുടർച്ചയായി പുലിയുടെ സാന്നിധ്യം കണ്ടതിനെ തുടർന്നാണ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ഉമ്മിനിയിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിലാണ് രണ്ട് പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയത്. തുടർന്ന് അമ്മപ്പുലിയുടെ സാനിധ്യം ഈ മേഖലയിൽ ഉണ്ടാകുകയും ചെയ്‌തു. കൂടാതെ സൂര്യ നഗറിലും, ചേറാടിലും പുലി വളർത്തു നായകളെ ആക്രമിക്കുകയും, പിടികൂടുകയും ചെയ്‌തത് ഈ രണ്ടാഴ്‌ചക്കിടെയാണ്.
Most Read: അടിയന്തിര യോഗം ചേർന്ന് സ്‌റ്റേറ്റ് ആർആർടി; സാഹചര്യങ്ങൾ വിലയിരുത്തി