ചെന്നൈ: നാളെ റിലീസ് ചെയ്യാനിരിക്കെ വിജയ് ചിത്രം ‘മാസ്‍റ്ററി’ന്റെ ക്‌ളൈമാക്‌സ് രംഗങ്ങള്‍ ചോര്‍ത്തിയയാളെ കണ്ടെത്തിയതായി പോലീസ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയിലെ ജീവനക്കാരനാണ് രംഗങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് ഇന്റര്‍നെറ്റിലൂടെ ഇയാള്‍ പ്രചരിപ്പിച്ചത്. സംവിധായകനും നിര്‍മ്മാതാവും സംഭവത്തില്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെയും കമ്പനിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ‘മാസ്‍റ്ററി’ലെ ചില രംഗങ്ങള്‍ ചോര്‍ന്നത്. ചിത്രത്തില്‍ നായകന്‍ വിജയ് യുടെ ഇന്‍ട്രോ രംഗങ്ങളും ക്‌ളൈമാക്‌സും പത്തും പതിനഞ്ചും സെക്കന്‍ഡുകള്‍ ദൈര്‍ഘ്യം വരുന്ന മറ്റു ചില സുപ്രധാന രംഗങ്ങളുമാണ് ചോര്‍ന്നത്. വിതരണക്കാര്‍ക്കായി നടത്തിയ ഷോക്കിടെയാണ് രംഗങ്ങള്‍ ചോര്‍ന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. രംഗങ്ങള്‍ ചോര്‍ത്തിയത് സോണി ഡിജിറ്റല്‍ സിനിമാസിലെ ജീവനക്കാരനാണെന്ന് നിര്‍മാണ കമ്പനി ആരോപിച്ചിരുന്നു.
അതേസമയം മാസ്‍റ്ററിന്റെ രംഗങ്ങള്‍ പുറത്തായതോടെ 400 വ്യാജ വെബ്‌സൈറ്റുകള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി നിര്‍ണായ ഇടപെടല്‍ നടത്തി. സോഷ്യല്‍ മീഡിയയിലൂടെ സിനിമയിലെ രംഗങ്ങള്‍ പ്രചരിക്കുന്ന അക്കൗണ്ടുകള്‍ ബ്‌ളോക്കു ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച് ടെലികോം സേവന ദാതാക്കള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.
സിനിമാ രംഗങ്ങള്‍ പുറത്തായതോടെ നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്. സിനിമയുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. മറ്റ് തമിഴ് സംവിധായകരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഏറെ നാളത്തെ അധ്വാനം ഇല്ലാതാക്കരുത് എന്നായിരുന്നു സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പ്രതികരണം.
Read Also: കാർഷിക നിയമം സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി; പഠിക്കാൻ നാലംഗ സമിതി