തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തില്‍ പരാതി നൽകാൻ വിളിച്ച യുവതിയോടുള്ള എംസി ജോസഫൈന്റെ പെരുമാറ്റം പ്രത്യേക സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാവാമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. എന്നാല്‍ ഇക്കാര്യം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എംഎ ബേബി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു എംഎ ബേബിയുടെ പ്രതികരണം.
സ്‍ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കേണ്ട ശ്രദ്ധ, മാനുഷികത തുടങ്ങിയവയെല്ലാം അറിയാവുന്ന ആളാണ് ജോസഫൈന്‍. പ്രത്യേക സാഹചര്യത്തില്‍, എന്തൊക്കെയോ സമ്മര്‍ദ്ദം മൂലം ഇത്തരത്തില്‍ പ്രതികരിച്ചു എന്നത് യാഥാർഥ്യമാണ്. അത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുകയുമില്ല. അത് മനസിലാക്കിയാണ് ജോസഫൈന്‍ തന്നെ ഖേദം പ്രകടിപ്പിച്ചതെന്നും എംഎ ബേബി പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ജോസഫൈന്‍ സ്വയം ന്യായീകരിച്ചില്ല. പാര്‍ട്ടിക്ക് പ്രശ്‌നമാകുന്ന തരത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ജോസഫൈന്‍ പ്രതികരിച്ചത്. സ്വന്തം സ്‌ഥാനം ത്യജിച്ചുകൊണ്ട് ജനാധിപത്യപരമായ നല്ലൊരു മാതൃകയാണ് കാണിച്ചതെന്നും എംഎ ബേബി പറഞ്ഞു. രാജിയ്‌ക്ക് ശേഷവും ജോസഫൈനെ വളഞ്ഞിട്ട് കൊണ്ടുള്ള മാദ്ധ്യമ വിചാരണ ശരിയല്ലെന്നും എംഎ ബേബി കൂട്ടിചേര്‍ത്തു.
Read also: പരീക്ഷകൾ ഓഫ്‌ലൈനായി നടത്താനുള്ള നീക്കം പിൻവലിക്കണം; കെഎസ്‌യു