പാലക്കാട്: ധോണിയിലും പരിസരത്തും ജനവാസ മേഖലകളിലും ദിവസങ്ങളായി ഭീതി പരത്തുന്ന പിടി7 എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം തുടങ്ങി. പുലർച്ചെ 6.15 ഓടെ ദൗത്യസംഘം വനത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂന്ന് കുങ്കിയാനകളും പിടി 7നെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് തന്നെ മയക്കുവെടി വെയ്ക്കാനാണ് സാധ്യത.
ആർആർടി സംഘം നിലവിൽ പിടി 7നെ നിരീക്ഷിച്ചു വരികയാണ്. ധോണി കോർമയ്‌ക്ക് അടുത്ത് അരിമണി ഭാഗത്ത് ആനയെ കണ്ടെത്തിയതോടെയാണ് ദൗത്യം ആരംഭിച്ചത്. രണ്ടു സംഘമായി തിരിഞ്ഞാണ് ദൗത്യത്തിന് ഇറങ്ങിയിരിക്കുന്നത്. ആദ്യസംഘം ആനയെ ട്രാക്ക് ചെയ്യുകയും ആന ഇപ്പോൾ നിൽക്കുന്ന സ്‌ഥലം മയക്കുവെടി വെയ്‌ക്കാൻ ഉചിതമാണോ എന്നും പരിശോധിക്കുകയും ചെയ്യും.
ഉൾക്കാടിലോ ജനവാസ മേഖലയിലോ വെച്ച് ആനയെ വെടിവെക്കില്ല. വനാതിർത്തിയിൽ ആന പ്രവേശിച്ചാൽ ഉടൻ വെടിവെയ്‌ക്കാനാണ് നീക്കം. മയക്കുവെടി വെയ്‌ക്കാൻ ഡോ. അരുൺ സഖറിയയും ഫോറസ്‌റ്റ് സ്‌റ്റേഷനിൽ സജ്‌ജനായി കഴിഞ്ഞു. കുങ്കിയാനകളെ ഇറക്കാതെ തന്നെ മയക്കുവെടി വെക്കാനാണ് തീരുമാനം. വെടിയേറ്റ ശേഷം 45 മിനിറ്റ് കൊണ്ടുമാത്രമേ ആന മയങ്ങൂ എന്നാണ് വിദഗ്‌ധർ പറയുന്നത്. ഇത്ര സമയം കൊണ്ട് ഏഴരകിലോമീറ്റർ വരെ ആനകൾ ഓടിയ ചരിത്രമുണ്ട്.
അതിനാൽ ആന ജനവാസ മേഖലയിലേക്കോ മറ്റോ നീങ്ങുന്ന പക്ഷം കുങ്കിയാനകളെ ഇറക്കി കൊമ്പനെ നിയന്ത്രിച്ചു നിർത്തുക എന്നതാണ് വനംവകുപ്പിന്റെ തന്ത്രം. ധോണി ഫോറസ്‌റ്റ് സ്‌റ്റേഷനോട് ചേർന്നുള്ള സ്‌ഥലമാണ് പുലർച്ചെ ആനയെ കണ്ടെത്തിയ അരിമണി പ്രദേശം. പൂർണമായും ജനവാസമേഖല അല്ല എങ്കിലും വ്യാപകമായി കൃഷി നടക്കുന്ന സ്‌ഥലമാണിത്.
ആദ്യസംഘത്തിന്റെ നിർദ്ദേശത്തിനായി നിലവിൽ രണ്ടാം സംഘം ഫോറസ്‌റ്റ് സ്‌റ്റേഷനിൽ കാത്തിരിക്കുകയാണ്. ദൗത്യം തുടങ്ങിയാൽ അഞ്ചു സംഘങ്ങളായി പിരിഞ്ഞാവും ബാക്കി നീക്കം. പിടികൂടുന്ന കൊമ്പനെ തളച്ചിടാൻ യൂക്കാലി തടികൊണ്ടുള്ള കൂടും തയ്യാറാണ്. ആന എത്ര തവണ ഇടിച്ചാലും ഈ തടി പൊളിയില്ല എന്നതുകൊണ്ടാണ് യൂക്കാലി തന്നെ തിരഞ്ഞെടുക്കാൻ കാരണം. കൂടിന്റെ ബലപരിശോധന ഇന്നലെ നടത്തിയിരുന്നു.
Most Read: ഭക്ഷ്യസുരക്ഷാ പരിശോധന; സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചതായി ആരോഗ്യമന്ത്രി