തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം ദുർബലം. കേരളത്തിൽ കാലവർഷമെത്തിയെന്ന് മുന്നറിയിപ്പ് നൽകിയിട്ട് ആഴ്‌ചകൾ പിന്നിടുമ്പോഴും മഴയുടെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. കാലവർഷത്തിൽ ഇതുവരെ 65 ശതമാനം മഴ കുറവാണെന്നാണ് കാലാവസ്‌ഥാ വിദഗ്‌ധരുടെ കണക്ക്. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന വയനാട് ജില്ലയിൽ 81 ശതമാനം കുറവാണ് ഉള്ളത്. ഇടുക്കിയിലിത് 73 ശതമാനമാണ്.
കാസർഗോഡ് ജില്ലയിൽ ഇതുവരെ 74 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ, സംസ്‌ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ശക്‌തമാകുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമർദ്ദം മഴ ശക്‌തമാകാൻ സാഹചര്യം ഒരുക്കുമെന്നാണ് അറിയിപ്പ്.
വടക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും, വടക്കൻ ഒഡീഷ-പശ്‌ചിമ ബംഗാൾ തീരത്തുമായി സ്‌ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി മാറും. ഇതിന്റെ സ്വാധീനഫലമായി അടുത്ത അഞ്ചു ദിവസം സംസ്‌ഥാനത്ത് ഇടിയോടുകൂടിയ മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
Most Read: വ്യാജരേഖാ കേസ്; വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും