തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ നിന്നും വര്‍ഷങ്ങളായി വിട്ട് നില്‍ക്കുന്ന ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനം അറിയിച്ച് ആരോഗ്യമന്ത്രി കെ കെ ഷൈജല. ഫേസ്ബുക്ക് പോസ്‌റ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. സര്‍വീസില്‍ നിന്നും വിട്ട് നില്‍ക്കുന്ന ഡോക്‌ടർമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെയാണ് സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്നത്. ഒഴിവാക്കുന്ന ജീവനക്കാരുടെ ലിസ്‌റ്റില്‍ 385 ഡോക്‌ടർമാര്‍ ഉള്‍പ്പടെ 432 ജീവനക്കാരാണ് ഉള്‍പ്പെടുന്നത്. തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ നിരവധി തവണ അവസരം നല്‍കിയിട്ടും അതിന് താല്‍പ്പര്യം പ്രകടിപ്പിക്കാതെ ഒഴിഞ്ഞു നിന്ന ജീവനക്കാരെയാണ് ഇപ്പോള്‍ പിരിച്ചു വിടുന്നത്.
സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ട് നില്‍ക്കുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനും അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും ആരോഗ്യ വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. പിരിച്ചു വിടുന്ന ജീവനക്കാരുടെ കൂട്ടത്തില്‍ 385 ഡോക്‌ടർമാരാണ് ഉള്‍പ്പെടുന്നത്. ഒപ്പം തന്നെ 5 ഹെല്‍ത്ത് ഇൻസ്‌പെക്‌ടർമാര്‍, 4 ഫാര്‍മസിസ്‌റ്റുകള്‍, 1 ഫൈലേറിയ ഇൻസ്‌പെക്‌ടർ, 20 സ്‌റ്റാഫ് നഴ്‌സുമാര്‍, 1 നഴ്‌സിംഗ് അസിസ്‌റ്റന്‍ഡ്, 2 ദന്തല്‍ ഹൈജീനിസ്‌റ്റുമാര്‍, 2 ലാബ് ടെക്നീഷ്യന്മാര്‍, 2 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്റ്റോമെട്രിസ്‌റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റന്റര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോര്‍ഡ് ലൈബ്രേറിയൻമാര്‍, 1 പി എച്ച് എന്‍ ട്യൂട്ടര്‍, 3 ക്‌ളര്‍ക്കുമാര്‍ എന്നിങ്ങനെ മറ്റ് തസ്‌തികകളില്‍ നിന്നും 47 ജീവനക്കാരെ കൂടിയാണ് പിരിച്ചു വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്‌ഥാനം ഇപ്പോള്‍ കടന്നു പോകുന്ന സാഹചര്യം വളരെയധികം സങ്കീര്‍ണ്ണമാണ്. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരാണ് വിശ്രമമില്ലാതെ ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുന്ന ജീവനക്കാരെ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് മന്ത്രി വ്യക്‌തമാക്കി. കൂടാതെ ഇത് മൂലം ജനങ്ങള്‍ക്ക് അര്‍ഹിക്കുന്ന സേവനം നല്‍കാനും ആരോഗ്യ വകുപ്പിന് സാധിക്കാതെ പോകുന്നുണ്ട്. ഒപ്പം തന്നെ ജോലിയോട് നീതി പുലര്‍ത്താതെ അനധികൃതമായി വിട്ട് നില്‍ക്കുന്ന ഇത്തരം ജീവനക്കാര്‍ മൂലം നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് തങ്ങളുടെ അവസരം നഷ്‌ടപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനാലാണ് ഇത്തരക്കാര്‍ക്ക് എതിരെ ഇപ്പോള്‍ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
Read also : പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം ചൊവ്വാഴ്‌ച മുതല്‍; മന്ത്രി പി തിലോത്തമന്‍