തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം. ബജറ്റിലൂടെ സർക്കാർ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളയ്‌ക്കും എതിരെ കേരളം സ്‌തംഭിപ്പിക്കുന്ന പ്രക്ഷോഭം കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു.
ഈ മാസം ഏഴിന് ഡിസിസികളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കളക്‌ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്‌ണൻ അറിയിച്ചു. ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കുന്നത് വരെ അതിശക്‌തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു നികുതി വർധനവ് ഉണ്ടായിട്ടില്ലെന്നാണ് കോൺഗ്രസ് ആരോപണം. അതേസമയം, ബജറ്റിൽ പ്രഖ്യാപിച്ച രണ്ടുരൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറക്കുന്നതിൽ അന്തിമ തീരുമാനം ബുധനാഴ്‌ച നിയമസഭയിൽ ധനമന്ത്രി പ്രഖ്യാപിച്ചേക്കും.
അതിനിടെ, സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ഉന്നയിച്ചു കേന്ദ്രത്തിനെതിരെ ശക്‌തമായ രാഷ്‌ട്രീയ സമരങ്ങൾക്ക് രൂപം നൽകാനും എൽഡിഎഫ് ആലോചിക്കുന്നുണ്ട്. നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഇന്ധന സെസിനെ പർവ്വതീകരിച്ചു കാണിക്കുന്നുവെന്നാണ് ധനമന്ത്രിയുടെ പരാതി. വേറെ വഴിയില്ലെന്ന് പറഞ്ഞു ന്യായീകരിക്കുമ്പോഴും സെസ് കുറക്കാതെ പിടിച്ചുനിൽക്കാൻ ആകില്ലെന്ന നിലയിലേക്കാണ് എൽഡിഎഫിലെ ചർച്ചകൾ പുരോഗമിക്കുന്നത്.
Most Read: ‘ഓപ്പറേഷൻ ആഗ്’; സംസ്‌ഥാന വ്യാപക പരിശോധന- പിടിയിലായത് 2507 ഗുണ്ടകൾ