തിരുവനന്തപുരം: നിയമസഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന സ്‌പീക്കര്‍ എംബി രാജേഷിന്റെ പ്രസ്‌താവനയില്‍ അതൃപ്‌തി പ്രകടിപ്പിച്ച് പ്രതിപക്ഷം. സഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയം പറയുമെന്ന രാജേഷിന്റെ പ്രസ്‌താവന വേദനപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
സഭയ്‌ക്ക് അകത്തും പുറത്തും സ്‌പീക്കര്‍ രാഷ്‌ട്രീയം പറയരുതെന്നാണ് കീഴ്‌വഴക്കമെന്ന് ചൂണ്ടിക്കാട്ടിയ വിഡി സതീശൻ സ്‌പീക്കര്‍ സഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയം പറഞ്ഞാല്‍ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരുമെന്നും പ്രതികരിച്ചു. കൂടാതെ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ സ്‌പീക്കറായിരുന്ന കെ രാധാകൃഷ്‌ണനെ മാതൃകയാക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന് എംബി രാജേഷ് നിലപാട് വ്യക്‌തമാക്കിയത്. സ്‌പീക്കര്‍ പദത്തിന്റെ അര്‍ഥം അഭിപ്രായമില്ലാത്തയാള്‍ എന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
അല്‍പ്പം മുൻപാണ് 15ആം നിയമസഭയുടെ സ്‌പീക്കറായി എംബി രാജേഷിനെ തിരഞ്ഞെടുത്തത്. 136 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ എംബി രാജേഷിന് 96 വോട്ട് ലഭിച്ചു. യുഡിഎഫില്‍ നിന്ന് മൽസരിച്ച പിസി വിഷ്‌ണുനാഥിന് 40 വോട്ടും ലഭിച്ചു. തൃത്താലയില്‍ നിന്നും യുഡിഎഫ് സ്‌ഥാനാര്‍ഥി വിടി ബല്‍റാമിനെ പരാജയപ്പെടുത്തിയാണ് എംബി രാജേഷ് സഭയിലെത്തിയത്.
Read Also: പ്ളസ് വൺ പരീക്ഷ; അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്; ആശയക്കുഴപ്പം തുടരുന്നു