തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പരീക്ഷാ നടത്തിപ്പിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയ്‌ക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
അതേസമയം പ്ളസ് ടു ക്ളാസ് തുടങ്ങാനിരിക്കെ പ്ളസ് വൺ പരീക്ഷാ നടത്തിപ്പിൽ കടുത്ത ആശയക്കുഴപ്പമാണ് തുടരുന്നത്. പ്ളസ് വൺ പരീക്ഷയില്ലാതെ എങ്ങനെ പ്ളസ് ടു ക്ളാസ് തുടങ്ങുമെന്നതാണ് പ്രശ്‍നം. പ്രതിസന്ധി മറികടക്കാൻ പല തരം വഴികൾ തേടുകയാണ് വിദ്യാഭ്യാസ വകുപ്പ്.
കോവിഡ് പശ്‌ചാത്തലത്തിൽ പഠനം മുഴുവൻ ഓൺലൈനിലേക്ക് മാറിയതോടെ കഴിഞ്ഞ അധ്യയനവർഷം എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ മാത്രമാണ് നേരിട്ട് നടന്നത്. ബാക്കി ക്ളാസുകാർക്കല്ലാം പരീക്ഷയില്ലാതെ സ്‌ഥാനക്കയറ്റം നൽകുകയായിരുന്നു.
എന്നാൽ എസ്എസ്എൽസി പോലെ മറ്റൊരു പ്രധാന പൊതുപരീക്ഷയായ പ്ളസ് വണിന്റെ കാര്യത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്. പ്ളസ് ടു ക്ളാസ് തുടങ്ങാൻ സമയം ആയെന്നിരിക്കെ പ്ളസ് വൺ പരീക്ഷ നടക്കാത്തത് വിദ്യാഭ്യാസ വകുപ്പിന് തലവേദന സൃഷ്‌ടിക്കുകയാണ്. പ്രതിസന്ധി മറികടക്കാൻ പല വഴികളും ആലോചിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
Read Also: കർഷക സമരം തുടങ്ങിയിട്ട് ആറു മാസം; നാളെ കരിദിനം ആചരിക്കും