തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎക്ക് എതിരായ എആര്‍ ബാങ്ക് അഴിമതി ആരോപണത്തിൽ പ്രതികരണവുമായി സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവൻ. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതില്‍ കൂടുതലായി സിപിഎമ്മിന് അഭിപ്രായം ഇല്ല. സഹകരണ മേഖലയെ പ്രോൽസാഹിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്. അതില്‍ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ പരിഹരിക്കാനുള്ള സംവിധാനം ഇവിടെയുണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു.
“മുഖ്യമന്ത്രി ഇതിനകം അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിനപ്പുറം സിപിഐഎമ്മിന് ഒന്നും പറയാനില്ല. മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ ജലീലിന്റെ മറുപടിയും വന്നതാണ്,”- അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ മുൻ മന്ത്രി കെടി ജലീലിനെ തള്ളുന്ന നിലപാടാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്വീകരിച്ചത്. കേരളത്തിലെ സഹകരണ മേഖല എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കൈകാര്യം ചെയ്യേണ്ടതല്ലെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കെടി ജലീല്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായ ആളാണ്. ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയില്‍ അദ്ദേഹത്തിന് കൂടുതല്‍ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും കെടി ജലീല്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്ക് പിന്നാലെ പ്രതികരണവുമായി കെടി ജലീലും രംഗത്ത് വന്നു. മുഖ്യമന്ത്രി എനിക്ക് പിതൃതുല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം; എന്നായിരുന്നു കെടി ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ നടത്തിയ പ്രതികരണം.
Most Read: പോലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാ അധ്യക്ഷ ഹൈക്കോടതിയിൽ