മുംബൈ: വർഗീയ ശക്‌തികൾക്കെതിരായ പോരാട്ടം ഇന്ന് മുതൽ ആരംഭിച്ചെന്ന് എൻസിപി നേതാവ് ശരത് പവാർ. മഹാരാഷ്‌ട്രയിൽ എൻസിപിയെ നെടുകെ പിളർത്തി ബിജെപി സർക്കാരിൽ ചേർന്ന സഹോദരപുത്രനായ അജിത് പവാറിനെ വിമത നീക്കത്തിൽ തളരില്ലെന്ന് പ്രഖ്യാപിച്ച ശരത് പവാർ, പാർട്ടിയെ വീണ്ടെടുക്കുമെന്നും വ്യക്‌തമാക്കി.
‘ഇന്ന് മഹാരാഷ്‌ട്രയിലെയും രാജ്യത്തെയും സമൂഹത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ പിളർപ്പുണ്ടാക്കാൻ ചില ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ട്. എൻസിപിയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് അവരുടെ യഥാർഥ സ്‌ഥലം ഞങ്ങൾ കാണിച്ചുകൊടുക്കും. വർഗീയ ശക്‌തികൾക്കെതിരായ എന്റെ പോരാട്ടം ഇന്ന് തുടങ്ങി. വിമത പ്രവർത്തണം സംഭവിക്കട്ടെ, ഞാൻ പാർട്ടിയെ വീണ്ടെടുക്കും’- ശരത് പവാർ പറഞ്ഞു.
ഗുരു പൂർണിമ ദിനത്തിൽ, തന്റെ മാർഗദർശിയും മഹാരാഷ്‌ട്രയുടെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന യശ്വന്ത്‌റാവു ചവാന്റെ സ്‌മാരകം സന്ദർശിച്ചതിന് ശേഷമായിരുന്നു ശരത് പവാറിന്റെ പ്രതികരണം. പാർട്ടിവിട്ട വിമതർക്ക് മടങ്ങിവരാമെന്ന് പറഞ്ഞ പവാർ, ഇതിന് സമയപരിധി ഉണ്ടെന്നും ഓർമിപ്പിച്ചു. പ്രതിപക്ഷ പാർട്ടികളെ നശിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, പാർട്ടിയെ പിളർത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുകയാണ് എൻസിപി. ഏക്‌നാഥ് ഷിൻഡെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെയും കൂറുമാറിയ എംഎൽഎമാരെയും അയോഗ്യനാക്കാൻ എൻസിപി സ്‌പീക്കർക്ക് കത്ത് നൽകി. പാർട്ടി വർക്കിങ് പ്രസിഡണ്ട് പ്രഫുൽ പാട്ടീലിനെതിരെയും നടപടി വന്നേക്കും. അദ്ദേഹത്തെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് നീക്കിയേക്കും.
അതേസമയം, മഹാരാഷ്‌ട്ര രാഷ്‌ട്രീയ അട്ടിമറിയിൽ ശരത് പവാറിന് പിന്തുണ അറിയിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ രംഗത്തെത്തി. ശരത് പവാറുമായി സ്‌റ്റാലിൻ ഫോണിൽ സംസാരിച്ചു. മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ അട്ടിമറിയിലൂടെ എൻസിപി പിളർത്തി അജിത് പവാറും സംഘവും എൻഡിഎ ക്യാംപിലെത്തിയതിന്റെ ഞെട്ടലിലാണ് പ്രതിപക്ഷം. ഇതിനിടെ, അജിത് പവാറിന്റെ വീട്ടിൽ വിമത എംഎൽഎമാർ കൂടിക്കാഴ്‌ച നടത്തി. അധികാരം പങ്കുവെക്കുന്നതിന്റെ ഫോർമുല ചർച്ചയായെന്നാണ് വിവരം.
Most Read: മണിപ്പൂർ കലാപം; തൽസ്‌ഥിതി റിപ്പോർട് തേടി സുപ്രീം കോടതി