ന്യൂഡെൽഹി: മണിപ്പൂർ കലാപത്തിൽ റിപ്പോർട് തേടി സുപ്രീം കോടതി. മണിപ്പൂരിലെ തൽസ്‌ഥിതി റിപ്പോർട് സമർപ്പിക്കാൻ സംസ്‌ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കലാപത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കുക്കി വിഭാഗം സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തൽസ്‌ഥിതി റിപ്പോർട് ആവശ്യപ്പെട്ടത്.
അതേസമയം, മണിപ്പൂരിലെ സ്‌ഥിതിഗതികൾ ശാന്തമാകുന്നുവെന്നും, വെള്ളിയാഴ്‌ചക്കകം റിപ്പോർട് നൽകാമെന്നും സംസ്‌ഥാന സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതോടെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹരജികൾ അടുത്ത തിങ്കളാഴ്‌ച പരിഗണിക്കാനായി മാറ്റി. കലാപം നേരിടുന്നതിന് സ്വീകരിച്ച നടപടികൾ അടക്കം ഉൾപ്പെടുത്തിയാണ് റിപ്പോർട് സമർപ്പിക്കേണ്ടതെന്നും കോടതി നിർദ്ദേശം നൽകി.
വീട് നഷ്‌ടപ്പെട്ടവരുടെ പുനരധിവാസം, റിലീഫ് ക്യാമ്പുകളിലെ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ചും റിപ്പോർട്ടിൽ വിശദീകരിക്കണം. തങ്ങൾ അക്രമത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും മെയ്‌തി വിഭാഗത്തിൽപ്പെട്ടവരാണ് കലാപത്തിന് പിന്നിലെന്നും കുക്കി വിഭാഗത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് സുപ്രീം കോടതിൽ ആരോപിച്ചു.
മണിപ്പൂരിൽ എത്ര കലാപകാരികൾ ഉണ്ടെന്ന് എണ്ണം ശേഖരിക്കാൻ സോളിസിറ്റർ ജനറലിനോട് നിർദ്ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, കലാപകാരികളുടെ തലയെണ്ണി എണ്ണം തിട്ടപ്പെടുത്താൻ സാധിക്കില്ലെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി.
Most Read: തലസ്‌ഥാനം കൊച്ചിയാക്കണം; ഹൈബിയുടേത് വ്യക്‌തിപരമായ അഭിപ്രായമെന്ന് കെ സുധാകരൻ