കാസർഗോഡ്: ജില്ലയിലെ ജയിലുകളിൽ തടവുകാർ നിറയുമ്പോഴും പുതിയ ജില്ലാ ജയിൽ തുടങ്ങാനുള്ള സ്‌ഥലം കണ്ടെത്താനാകാതെ അധികൃതർ വലയുന്നു. കാഞ്ഞങ്ങാട് ജില്ലാ ജയിൽ, കാസർഗോഡ് സ്‌പെഷ്യൽ സബ് ജയിൽ, ചീമേനി തുറന്ന ജയിൽ എന്നിങ്ങനെ മൂന്നു ജയിലുകളാണ് ജില്ലയിൽ ഉള്ളത്. നിലവിൽ ഇവിടെ എല്ലാം പരിധിയിലധികം തടവുകാരാണ് കഴിയുന്നത്.
ജില്ലയിൽ 200 തടവുകാരെ വരെ പാർപ്പിക്കാൻ സൗകര്യമുള്ള തരത്തിൽ ജില്ലാ ജയിൽ നിർമിക്കണമെന്ന ജയിൽ വകുപ്പിന്റെ തീരുമാനത്തിന് വർഷങ്ങളോളം പഴക്കമുണ്ട്. ജില്ലയിൽ അനുയോജ്യമായ സ്‌ഥലം ലഭിക്കാത്തതാണ് നിർമാണം നീണ്ടുപോകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. ചട്ടഞ്ചാലിന് സമീപത്തെ വ്യവസായ വകുപ്പിന് കീഴിലുള്ള സ്‌ഥലമാണ് ജയിലിനു വേണ്ടി ആദ്യം പരിഗണിച്ചത്. എന്നാൽ, പല കാരണങ്ങൾ കൊണ്ടും അത് നടന്നില്ല.
പിന്നീട് പെരിയയിൽ പ്ളാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള പത്തേക്കർ സ്‌ഥലം വിട്ടുകിട്ടുന്നതിനായി ചീമേനി ജയിൽ സൂപ്രണ്ട് ആർ സാജൻ സിഎച്ച് കുഞ്ഞമ്പു എംഎൽഎയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, പ്ളാന്റേഷൻ കോർപറേഷന്റെ ഭാഗത്തു നിന്ന് അനുകൂലമായൊരു തീരുമാനം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞു.
അനുയോജ്യമായ സ്‌ഥലം ലഭിച്ചില്ലെങ്കിൽ ചീമേനി തുറന്ന ജയിൽ വളപ്പിൽ തന്നെ ജില്ലാ ജയിൽ സ്‌ഥാപിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ജയിൽ അധികൃതർ അറിയിച്ചു. ചീമേനിയിൽ റിമാൻഡ് തടവുകാരെ പാർപ്പിക്കാൻ സാധിക്കില്ല. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നൂറുപേരെ മാത്രമാണ് പാർപ്പിക്കാൻ സൗകര്യത്തെ ഉള്ളത്. എന്നാൽ ഇവിടെ നിലവിൽ 150 പേരാണ് കഴിയുന്നത്. കാസർഗോഡ് സബ് ജയിലിൽ 70 തടവുകാരെ പാർപ്പിക്കാൻ മാത്രമുള്ള സൗകര്യമാണുള്ളത്. ഇതോടെയാണ് ജില്ലാ ജയിൽ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന ആവശ്യം കൂടയത്.
Read Also: സ്‌കൂളുകൾ തുറക്കാൻ ഉത്തരാഖണ്ഡും; ക്ളാസുകൾ നാളെ മുതൽ