ഡെൽഹി: പഞ്ചാബിന് പിന്നാലെ ഉത്തരാഖണ്ഡിലും വിദ്യാലയങ്ങൾ തുറക്കുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനമെന്ന് സർക്കാർ വ്യക്‌തമാക്കി.
ഉത്തരാഖണ്ഡിൽ 9 മുതൽ 12 വരെ ക്ളാസുകൾ നാളെ മുതൽ തുറക്കും. 6 മുതൽ 8 വരെ ക്ളാസുകൾ ഓഗസ്‌റ്റ് 16 മുതൽ തുറന്നു പ്രവർത്തിക്കും. എല്ലാ ബോർഡിങ്, സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും നിർദ്ദേശം ബാധകമാണെന്ന് സംസ്‌ഥാന സർക്കാർ ഉത്തരവിൽ പറയുന്നു.
ക്ളാസുകളിലെത്തുന്ന വിദ്യാർഥികൾ അവരുടെ രക്ഷിതാക്കളുടെ സമ്മതപത്രം കൊണ്ടുവരണം. എല്ലാ സ്‌കൂളുകളും പരിസരം അണുവിമുക്‌തമാക്കാനും തെർമൽ സ്‌ക്രീനിങിനും ഗേറ്റുകളിലെ കൈ വൃത്തിയാക്കലിനും ശേഷം മാത്രമേ വിദ്യാർഥികൾക്ക് പ്രവേശനം നൽകാവൂ എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളെ ക്ളാസുകളിൽ പരസ്‌പരം അടുത്തിടപഴകാൻ അനുവദിക്കരുതെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നു.
അതേസമയം 1 മുതൽ 5 വരെ ക്ളാസുകളിലെ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ളാസുകൾ പഴയപോലെ തുടരുമെന്നും ഉത്തരവിൽ പറയുന്നു.
പഞ്ചാബിലെ സ്‌കൂളുകൾക്ക് ഇന്ന് മുതൽ പൂർണതോതിൽ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇന്ന് മുതൽ സംസ്‌ഥാനത്തെ മുഴുവൻ ക്ളാസുകളിലെയും വിദ്യാർഥികൾക്ക് അധ്യയനം ആരംഭിക്കുമെന്നായിരുന്നു പഞ്ചാബ് സർക്കാറിന്റെ ഉത്തരവ്. എന്നാൽ സ്‌കൂളുകൾ തുറക്കുന്നതിനെതിരെ രക്ഷിതാക്കളിൽ ഭിന്നാഭിപ്രായം രൂക്ഷമായതായാണ് വിവരം.
Most Read: മിസോറാം എംപിക്കെതിരായ കേസ് പിൻവലിക്കാൻ നിർദ്ദേശിച്ച് അസം മുഖ്യമന്ത്രി