ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം ഇന്ന് പുനരാരംഭിക്കും. ഇന്നലെ തൊഴിലാളികളിലേക്ക് രക്ഷാകുഴൽ എത്തുന്നതിന് ഏതാനും മീറ്ററുകൾ മുമ്പാണ് രക്ഷാപ്രവർത്തനം മുടങ്ങിയത്. രാജ്യം ഇന്നുവരെ കണ്ട ഏറ്റവും വലിയ സാഹസികവും ദുഷ്‌കരവുമായ രക്ഷാദൗത്യമാണ് 13ആം ദിവസത്തിൽ എത്തിനിൽക്കുന്നത്.
ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചുവെച്ചിരുന്ന കോൺക്രീറ്റ് അടിത്തറ വീണ്ടും സജ്‌ജമാക്കിയതിന് ശേഷം ഇന്ന് ഉച്ചയോടെ രക്ഷാപ്രവർത്തനം പുനരാരംഭിക്കാനാണ് നീക്കം. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചുവെച്ചിരുന്ന കോൺക്രീറ്റ് ഭാഗം, യന്ത്രം പ്രവർത്തിക്കുമ്പോഴുള്ള പ്രകമ്പനത്തിൽ തകർന്നതാണ് ഇന്നലെ ദൗത്യത്തിൽ പ്രതിസന്ധി സൃഷ്‌ടിച്ചത്. കാഠിന്യമേറിയ അവശിഷ്‌ടങ്ങൾ തുറക്കാൻ യന്ത്രം സർവശക്‌തിയും എടുത്ത് പ്രവർത്തിക്കവേ അടിത്തറ പൂർണമായി തകരുകയായിരുന്നു.
കോൺക്രീറ്റിനുള്ള സിമന്റ് മിശ്രിതം ഇന്ന് ഉച്ചയോടെ മാത്രമേ ഉറയ്‌ക്കൂ. ഇതിന് ശേഷം ഡ്രില്ലിങ് പുനരാരംഭിച്ചാൽ 5-6 മണിക്കൂറിനകം രക്ഷാകുഴൽ സജ്‌ജമാക്കാമെന്നാണ് പ്രതീക്ഷ. 6-8 മീറ്റർ കൂടിയാണ് ഇനി കുഴലിന് മുന്നോട്ട് പോകാനുള്ളത്. തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് 13ആം ദിവസമാണ്. ഏതാനും മീറ്ററുകളുടെ അകലം മാത്രമേയുള്ളുവെന്നും മനോധൈര്യം കൈവിടാതെ കാത്തിരിക്കണമെന്നും തൊഴിലാളികളെ ദൗത്യസംഘം അറിയിച്ചു.
സ്‌ഥലത്തെത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും തൊഴിലാളികളുമായി സംസാരിച്ചു. തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ സംഘം തുരങ്കത്തിന് പുറത്ത് സജ്‌ജമായിട്ടുണ്ട്. വലിയ പ്രശ്‌നങ്ങൾ ഇല്ലാത്തവരെ ജില്ലാ ആശുപത്രിയിൽ കാണിച്ച ശേഷം വീട്ടിലേക്ക് പോകാൻ അനുവദിക്കും.
എന്നാൽ, ആരോഗ്യപ്രശ്‌നങ്ങൾ പ്രകടിപ്പിക്കുന്നവരെ ഹെലികോപ്‌ടർ മാർഗം ഡെൽഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. അതിനായി, തുരങ്കത്തിന് സമീപത്തായി ഹെലിപാഡും സജ്‌ജമാക്കിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ ശുഭകരമായ വാർത്ത കേൾക്കാനായി കാതോർത്തിരിക്കുകയാണ് രാജ്യം.
Health | വീണ്ടും മഹാമാരി? ചൈനയിൽ കുട്ടികളിൽ പടർന്നു പിടിച്ചു ‘അജ്‌ഞാത ന്യുമോണിയ’