കാസർഗോഡ്: ക്വാറിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധം ഫലം കാണുന്നു. വെള്ളരിക്കുണ്ട് വടക്കാംകുന്നിലെ ക്വാറിക്കെതിരെയാണ് വടക്കാംകുന്ന് സംരക്ഷണ സമിതി സത്യാഗ്രഹ സമരം നടത്തിയത്. ഇതിന്റെ അടിസ്‌ഥാനത്തിൽ പ്രദേശത്തെ ഭൂമി-പാരിസ്‌ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ എഡിഎമ്മിന്റെ നേതൃത്വത്തിൽ സമിതികൾ രൂപീകരിച്ചു. രണ്ടു സമിതികളാണ് രൂപീകരിച്ചത്.
ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് വിളിച്ചുചേർത്ത വടക്കാംകുന്ന് സംരക്ഷണ സമിതി പ്രവർത്തകരുടെ യോഗത്തിലാണ് തീരുമാനം. കിനാനൂർ-കരിന്തളം, ബളാൽ പഞ്ചായത്ത് ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഇതോടെ സംരക്ഷണ സമിതി നടത്തിവന്ന സത്യാഗ്രഹ സമരം രാപ്പകൽ സമരത്തോടെ അവസാനിപ്പിച്ചു.
സമിതികൾ രണ്ട് മാസത്തിനകം റിപ്പോർട് സമർപ്പിക്കാൻ കളക്‌ടർ നിർദ്ദേശിച്ചു. ഡിസംബർ 28ന് യോഗം ചേരും. ഈ യോഗത്തിൽ ഖനന നീക്കം അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടായില്ലെങ്കിൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് സമരം ശക്‌തമാക്കാനാണ് വടക്കാംകുന്ന് സംരക്ഷണ സമിതിയുടെ തീരുമാനം.
Most Read: അന്താരാഷ്‍ട്ര സോളാര്‍ പവര്‍ ഗ്രിഡ്; നിർദ്ദേശിച്ച് ഇന്ത്യ