ഗ്ളാസ്‌കോ: യൂറോപ്പ് സന്ദർശനത്തിനിടെ അന്താരാഷ്‍ട്ര സോളാര്‍ പവര്‍ ഗ്രിഡിനായി നിര്‍ദ്ദേശം മുന്നോട്ട് വച്ച് ഇന്ത്യ. ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ് എന്നത് യാഥാര്‍ഥ്യമാക്കാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. കോപ് കാലാവസ്‌ഥാ ഉച്ചകോടിയില്‍ ശുദ്ധ ഊര്‍ജം കണ്ടെത്തലും വിതരണം ചെയ്യലും എന്ന വിഷയത്തിലെ ഇന്ത്യയുടെ നയം വിശദീകരിക്കവെയാണ് പ്രധാനമന്ത്രി ഇത്തരത്തിൽ നിർദ്ദേശം മുന്നോട്ട് വച്ചത്.
അന്താരാഷ്‍ട്ര സോളാര്‍ പവര്‍ഗ്രിഡ് എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാം എന്നതിന് കര്‍മപരിപാടിയും ഇന്ത്യ ഗ്ളാസ്‌കോയില്‍ നിര്‍ദ്ദേശിച്ചു. സൗരോര്‍ജ സംഭരണത്തിന് ഐഎസ്ആര്‍ഒ ലോകത്തിന് ഒരു സോളാര്‍ കാല്‍ക്കുലേറ്റര്‍ നല്‍കും. ഈ കാല്‍ക്കുലേറ്റര്‍ ലോകത്തെ എല്ലായിടത്തും സൗരോര്‍ജ സംഭരണത്തെ അനായാസകരമാക്കും. സൗരോര്‍ജം ലഭ്യമാകുന്ന മേഖല തിരിച്ചറിയുന്നത് മുതല്‍ എത്രവരെ സംഭരണം സാധ്യമാകും എന്നതടക്കം ഉള്ള വിവരങ്ങൾ കാല്‍ക്കുലേറ്ററിൽ നിന്ന് ലഭ്യമാകും.
പകല്‍ സമയത്ത് മാത്രമേ സൗരോര്‍ജ സംഭരണം സാധ്യമാകൂ എന്ന പ്രതിസന്ധിക്ക് ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ് സങ്കൽപത്തില്‍ ലോകം ഒറ്റ സൗരോര്‍ജ പവര്‍ ഗ്രിഡായ് മാറുകയാണ് പരിഹാരമെന്നും പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിൽ പറയുന്നു. കോപ് ഉച്ചകോടിക്ക് ശേഷം യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി.
Read also: സാമ്പത്തിക തട്ടിപ്പ്; അനിൽ ദേശ്‌മുഖ് റിമാൻഡിൽ