തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം ഇന്നും തുടരും. കഴിഞ്ഞ ദിവസം സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉറപ്പുകള്‍ ഉത്തരവായി നല്‍കും വരെ സമരം സമാധാനപരമായി തുടരാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. സമരക്കാരുടെ ആവശ്യങ്ങളിൽ ഔദ്യോഗിക സര്‍ക്കാര്‍ നിലപാട് നാളെ അറിയിക്കാനാണ് സാധ്യത. ഇത് കൂടി അറിഞ്ഞശേഷമാവും ഇവരുടെ ഭാവിപരിപാടികൾ.
ദക്ഷിണമേഖല ഐജിയും അഭ്യന്തര സെക്രട്ടറിയുമാണ് സര്‍ക്കാരിന് പ്രതിനിധീകരിച്ച് ഉദ്യോഗാർഥികളെ കണ്ടത്. 26 ദിവസമായി തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരത്തിനിടെ ഇതാദ്യമായാണ് സര്‍ക്കാര്‍ ഒരു ചര്‍ച്ചക്ക് തയാറായത്. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉദ്യോഗസ്‌ഥർ ഉറപ്പ് നൽകിയതായാണ് സമരക്കാർ പറയുന്നത്. അനുകൂലമായ ഉത്തരവുണ്ടായാൽ ഇവർ സമരം അവസാനിപ്പിച്ചേക്കും.
അതേസമയം, യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഷാഫി പറമ്പിലും, കെഎസ് ശബരിനാഥനും സമരവുമായി മുൻപോട്ട് പോകുമെന്നാണ് അറിയിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തല്‍ സന്ദര്‍ശിക്കും.
Read Also: വാക്‌സിനേഷന് ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും അവസരം നല്‍കണം; ആരോഗ്യമന്ത്രി