ന്യൂഡെല്‍ഹി: നിയമസഭാ കയ്യാങ്കളി കേസിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി. സഭയില്‍ അക്രമം നടത്തിയത് എന്തിനെന്ന് വിശദീകരിക്കാൻ സാധിക്കുമോ എന്ന് കോടതി ചോദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് പിന്നില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്നും എംഎല്‍എമാരുടെ കൈവശം തോക്കുണ്ടായിരുന്നു എങ്കിൽ വെടിയുതിർക്കുമോ എന്നും കോടതി ചോദിച്ചു.
കോടതിയിലും വാദപ്രതിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. അതിന്റെ പേരില്‍ വസ്‌തുക്കള്‍ നശിപ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കുമോയെന്നും കോടതി ആരാഞ്ഞു. അതേസമയം, ഭരണപക്ഷവും സംഭവത്തില്‍ പ്രതിഷേധിച്ചിരുന്നു എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിന് മറുപടി നല്‍കിയത്.
കൂടാതെ മുൻ ധനമന്ത്രിക്കെതിരായ അഴിമതി ആരോപണത്തെ തുടർന്നുള്ള പ്രതിഷേധം എന്ന നിലപാട് മാറ്റി അന്ന് ഭരണത്തിലുണ്ടായിരുന്ന ഉമ്മൻചാണ്ടി സർക്കാരിനെതിരെയുള്ള പ്രതിഷേധമായിരുന്നു സഭയിൽ നടന്നത് എന്ന പുതിയ നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷ വനിതാ അംഗങ്ങളെ സഭക്കുള്ളിൽ അപമാനിച്ചതാണ് കയ്യാങ്കളിയിലേക്ക് വഴി മാറിയതെന്നും സർക്കാർ അഭിഭാഷകൻ വിശദീകരണം നൽകി.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബാര്‍കോഴയില്‍ ആരോപണം നേരിട്ട കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് പ്രതിപക്ഷമായ എല്‍ഡിഎഫ് സഭയില്‍ പ്രതിഷേധിച്ചത്. പിന്നീട് പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങുകയും യുഡിഎഫ് സര്‍ക്കാര്‍ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുക്കുകയുമായിരുന്നു.
Read also: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്