വയനാട്: കുറുക്കൻ മൂലയിലെ ജനവാസ മേഖലകളിൽ ഇറങ്ങിയ കടുവയുടെ സാന്നിധ്യം ഇന്ന് രാവിലെയും കണ്ടെത്തി. രാവിലെ കണ്ടെത്തിയ കാൽപ്പാടുകളിൽ നിന്ന് കടുവ പരിസരത്ത് ഉണ്ടെന്ന് വനംവകുപ്പ് ഉറപ്പിച്ചു. കുറുക്കൻമൂല പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് താഴെയുള്ള പ്രദേശത്ത് കടുവ ഉണ്ടെന്നാണ് നിഗമനം. ഇതോടെ വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തുകയാണ്.
അതേസമയം, കടുവയെ കണ്ട പുതിയിടത്ത് ഇന്നലെയുണ്ടായ സംഘർഷത്തിൽ മാനന്തവാടി കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്‌ഥലത്ത് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥരുമായുണ്ടായ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിലാണ് കേസ്. വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രബാബുവിന്റെ പരാതിയെ തുടർന്നാണ് മാനന്തവാടി പോലീസിന്റെ നടപടി.
കുറുക്കൻമൂലയിൽ ജനവാസ മേഖലകളിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്‌ക്കായി 20 ദിവസത്തോളമായി തിരച്ചിൽ തുടരുകയാണ്. പയ്യമ്പള്ളി, കൊയ്‌ലേറി മേഖലകളിൽ എവിടെയോ കടുവ ഒളിച്ചിരിപ്പുണ്ടെന്നാണ് നിഗമനം. ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പോലീസും ക്യാംപ് ചെയ്യുന്നുണ്ട്. കുറുക്കൻമൂലയിൽ സ്‌ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്‌ഥാപിക്കാനുള്ള നടപടികളും ഇന്നുണ്ടാകും. അതേസമയം, മാനന്തവാടി നഗരസഭയിലെ എട്ട് വാർഡുകളിൽ നിരോധനാജ്‌ഞ തുടരുകയാണ്.
Most Read: സ്വകാര്യ ബസ് സമരം മാറ്റിവച്ചു