തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രൈവറ്റ് ബസുടമകൾ ആഹ്വാനം ചെയ്‌ത സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും, സമ്മർദ്ദങ്ങൾക്ക് സർക്കാർ വഴങ്ങില്ലെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണെന്നും മന്ത്രി വ്യക്‌തമാക്കി.
തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1994 മുതൽ നിൽവിലുള്ള നിയമമാണിത്. കേന്ദ്ര നിയമമാണ്. അത് കേരളത്തിലും നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, സ്വകാര്യ ബസുകളുടെ ആവശ്യം പരിഗണിച്ചു രണ്ടു മാസം സമയം നീട്ടി നൽകിയിരുന്നു. പിന്നെ അതെങ്ങനെ അടിച്ചേൽപ്പിക്കലാകുമെന്നും മന്ത്രി ചോദിച്ചു. ഈ മാസം 31ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ബസുകളിൽ ക്യാമറ വേണമെന്നത് ബസുടമകൾ തന്നെ ആവശ്യപ്പെട്ട കാര്യമാണ്. അതിന് ആദ്യം രണ്ടുമാസം സമയം തേടിയപ്പോൾ അത് നൽകി. വീണ്ടും ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടാനില്ലെന്ന് പറഞ്ഞു ഏഴെട്ട് മാസം അധിക സമയം നൽകി. ഇപ്പോൾ അവിചാരിതമായി അവർ തന്നെ സമരം പ്രഖ്യാപിക്കുകയാണ്. ക്യാമറ വെക്കണമെന്ന നിർദ്ദേശം ഉയർന്നത് ബസ് ജീവനക്കാരെ കള്ളക്കേസിൽ കുടുക്കുന്നുവെന്ന പരാതിയെ തുടർന്നാണ്. ക്യാമറകളിലൂടെ അപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്താനാവുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നവംബർ ഒന്ന് മുതൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് വരുന്ന ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന നിലയിലേക്ക് സർക്കാർ ഉത്തരവ് പുതുക്കണമെന്ന ഒരാവശ്യം ഇന്നലെ ബസുടമകൾ മുന്നോട്ട് വെച്ചിരുന്നു. ഇക്കാര്യം സർക്കാർ ആലോചിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ഈ മാസം 31ന് കേരളത്തിൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സ്വകാര്യ ബസു ഉടമകൾ. ബസുകളുടെ സംയുക്‌ത സമിതിയുടേതാണ് തീരുമാനം.
വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ നവംബർ 23 മുതൽ അനിശ്‌ചിതകാല സമരത്തിലേക്ക് കടക്കാനാണ് തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തിൽ ബസ് സർവീസുമായി മുന്നോട്ട് പോകാൻ പ്രയാസമാണെന്നാണ് ബസ് ഉടമകൾ പറയുന്നത്.
Most Read| ‘കേരളത്തിൽ ജെഡിഎസ് സ്വതന്ത്ര പാർട്ടിയായി നിൽക്കും’; മന്ത്രി കെ കൃഷ്‌ണൻകുട്ടി