പാലക്കാട്: ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും, കേരളത്തിൽ ഇടതു മുന്നണിയിൽ തന്നെ തുടരാനാണ് തീരുമാനമെന്ന് മന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ കൃഷ്‌ണൻകുട്ടി. സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനം. ഗാന്ധിജിയുടെയും മനോഹർ ലോഹ്യയുടെയും ആശയത്തിന് വിരുദ്ധമായി ഞങ്ങൾക്ക് നിൽക്കാനാവില്ല. സിപിഎമ്മിൽ നിന്ന് സമ്മർദ്ദങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ കൃഷ്‌ണൻകുട്ടി വ്യക്‌തമാക്കി.
കർണാടകയിൽ ദേവഗൗഡയുമായി വിയോജിച്ച നേതാക്കൾ കേരളാ ഘടകത്തിനൊപ്പം വരുമോയെന്നറിയില്ല. ജെഡിഎസിനെ മുന്നണിയിലേക്ക് കൂടെ കൂട്ടാതെ കോൺഗ്രസാണ് കർണാടകയിലെ സ്‌ഥിതി വഷളാക്കിയതെന്നും കൃഷ്‌ണൻകുട്ടി കുറ്റപ്പെടുത്തി. ഒരു പാർട്ടിയിലും ലയിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേരളത്തിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും ജെഡിഎസ് നേതൃത്വം നേരത്തെ വ്യക്‌തമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ദേവഗൗഡയുടെ ബിജെപി സഖ്യത്തോട് എതിർപ്പുള്ള ചില ഉത്തരേന്ത്യൻ സംസ്‌ഥാന ഘടകങ്ങൾ കേരള നേതാക്കളുമായി ബന്ധപ്പെടുന്നതായാണ് റിപ്പോർട്. കർണാടകയിലും മുൻ സംസ്‌ഥാന പ്രസിഡണ്ട് സിഎം ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഗൗഡ വിരുദ്ധ ചേരിയുണ്ട്. ബിജെപി സഖ്യം പിണറായി അറിഞ്ഞു കൊണ്ടാണെന്ന പ്രസ്‌താവന വിവാദമായതോടെ തിരുത്തലുമായി ദേവഗൗഡ രംഗത്തെത്തിയിരുന്നു. വിവാദം ഏറ്റുപിടിച്ചു പ്രതിപക്ഷം സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിൻമാറിയിട്ടുമില്ല.
Most Read| കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം