തിരുവനന്തപുരം: സംസ്‌ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. “ഇവിടെ വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഇടക്കിടയ്‌ക്ക് വാക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല,”- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.
കോവിഡ് വാക്‌സിൻ വിഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശനങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന. കേന്ദ്രത്തിന്റെ അപ്പോസ്‌തലൻമാരെന്ന് പറഞ്ഞ് ചിലർ വിതണ്ഡ വാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വി മുരളീധരന് മറുപടി നൽകിയാൽ നിലവിൽ ഉണ്ടാകേണ്ട അന്തരീക്ഷം ഉണ്ടാകില്ല. കേന്ദ്ര സർക്കാർ വഹിക്കേണ്ട ബാധ്യത കേന്ദ്രം വഹിക്കണമെന്ന് സംസ്‌ഥാനം പറയുന്നതിൽ തെറ്റില്ല. സംസ്‌ഥാനത്തിന്റെ ബാധ്യത സംസ്‌ഥാനം തന്നെ വഹിക്കും. അൽപ്പം ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങൾ കാണണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്തിന്റെ യഥാർഥ പ്രശ്‌നം കേന്ദ്രസർക്കാരിനെ അറിയിക്കേണ്ടതുണ്ട്. വാക്‌സിൻ തരാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. സംസ്‌ഥാനത്തിന്റെ പെടലിക്ക് കൂടുതൽ ഭാരം അടിച്ചേൽപ്പിക്കരുത്. സംസ്‌ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സംസ്‌ഥാനം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ കേരളം സ്വന്തം നിലയ്‌ക്ക് വാക്‌സിൻ വാങ്ങണം എന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞത്. കേരളത്തിലെ വാക്‌സിൻ കേന്ദ്രങ്ങളിൽ സമ്പൂർണ ആരാജകത്വമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Also Read: വാക്‌സിനേഷന് ‘മാര്‍ഗ നിര്‍ദേശങ്ങള്‍’ പുറത്തിറക്കി സംസ്‌ഥാന ആരോഗ്യവകുപ്പ്