തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് (2,48,81,688) ആദ്യ ഡോസും 43.14 ശതമാനം പേര്‍ക്ക് (1,15,23,278) രണ്ടാം ഡോസും നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,64,04,946 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്.
കോവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേര്‍ക്ക് 3 മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതി. അതിനാല്‍ ഇനി എട്ട് ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്. ഇനിയും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ തന്നെ കോവിന്‍ വെബ്സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്‌തോ തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്; ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു.
സംസ്‌ഥാനത്ത് 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസും 61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിന്‍ എടുത്തു. ആരോഗ്യ പ്രവര്‍ത്തകരില്‍ 88 ശതമാനം പേരും കോവിഡ് മുന്നണി പോരാളികളില്‍ 90 ശതമാനം പേരും രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. 18നും 44നും ഇടയിൽ പ്രായമുള്ളവരില്‍ 80 ശതമാനം പേര്‍ ആദ്യ ഡോസും 18 ശതമാനം പേര്‍ രണ്ടാം ഡോസും എടുത്തിട്ടുണ്ട്’, മന്ത്രി വ്യക്‌തമാക്കി.
സ്‍ത്രീകളാണ് വാക്‌സിനേഷനിൽ പുരുഷന്‍മാരേക്കാള്‍ മുന്നിട്ട് നിൽക്കുന്നത്. സ്‍ത്രീകള്‍ ആകെ 1,88,71,205 ഡോസ് വാക്‌സിനും പുരുഷന്‍മാര്‍ 1,75,24,970 ഡോസ് വാക്‌സിനുമാണെടുത്തത്.
അതേസമയം ഇന്ന് 1698 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് സംസ്‌ഥാനത്തുടനീളം പ്രവര്‍ത്തിച്ചത്. അതില്‍ 1408 സര്‍ക്കാര്‍ കേന്ദ്രങ്ങളും 290 സ്വകാര്യ കേന്ദ്രങ്ങളുമാണ് ഉണ്ടായിരുന്നത്.
Most Read: സാമ്പത്തിക തട്ടിപ്പ് കേസ്; മോന്‍സൺ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി