കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സൺ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് റിമാന്‍ഡ് നീട്ടിയത്.
ക്രൈം ബ്രാഞ്ച് കസ്‌റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് മോന്‍സനെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കിയത്. അതേസമയം മോന്‍സന്റെ ജാമ്യാപേക്ഷ വിശദമായ വാദം കേട്ട ശേഷം കോടതി വിധി പറയാനായി നാളത്തേക്ക് മാറ്റി.
പാലാ സ്വദേശി രാജീവ് നല്‍കിയ ഭൂമി തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ മൂന്ന് ദിവസം ക്രൈം ബ്രാഞ്ച് മോന്‍സനെ ചോദ്യം ചെയ്‌തത്.
ഇടപാടുകാരെ കബളിപ്പിക്കാനായി ഉപയോഗിച്ച വ്യാജരേഖയുടെ നിർമാണം, കോടികളുടെ സാമ്പത്തിക ഇടപാട് നടന്നത് ആരുടെ അക്കൗണ്ട് വഴിയായിരുന്നു തുടങ്ങിയ വിവരങ്ങൾ അന്വേഷണ സംഘം പ്രതിയിൽ നിന്നും തേടിയതായാണ് വിവരം.
മോൻസന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് പണമിടപാട് നടത്തിയതെന്നും ക്രൈം ബ്രാഞ്ച് സംഘം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ ഇതിന്റെ വിശദാംശങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണസംഘം വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read: ലഖിംപൂർ ഖേരി അക്രമം; കേന്ദ്രമന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു