ലഖ്‌നൗ: ലഖിംപൂർ ഖേരി അക്രമവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. അക്രമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിവരങ്ങൾ ആരാഞ്ഞ സാഹചര്യത്തിലാണ് യുപി സർക്കാർ ആശിഷ് മിശ്രയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
“ആശിഷ് മിശ്രക്ക് സമൻസ് അയച്ചിട്ടുണ്ട്, എത്രയും വേഗം ചോദ്യം ചെയ്യലിന് വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്, ചോദ്യം ചെയ്‌ത ശേഷം അദ്ദേഹത്തിനെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കും,” ലഖ്‌നൗ സോൺ ഇൻസ്‌പെക്‌ടർ ജനറൽ ലക്ഷ്‌മി സിംഗ് പറഞ്ഞു.
“ഞങ്ങൾ ആരെയും സംരക്ഷിക്കുന്നില്ല. രാജ്യത്തെ നിയമം എല്ലാവർക്കും തുല്യമാണ്. കർശന നടപടി എടുക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും,” ലക്ഷ്‌മി സിംഗ് പറഞ്ഞു. അക്രമത്തിൽ 13 പേർക്കെതിരെ പോലീസ് കേസെടുത്തു. കേസിൽ ഇന്ന് രണ്ട് പേരെ ചോദ്യം ചെയ്‌തു. പ്രതിചേർക്കപ്പെട്ട ആശിഷ് പാണ്ഡെ, ലാവ് കുഷ് എന്നിവരെയാണ് വ്യാഴാഴ്‌ച പോലീസ് ചോദ്യം ചെയ്‌തത്. കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഇവർ വെളിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്‌ച, ഉത്തർപ്രദേശ് പോലീസ് ആശിഷ് മിശ്രക്കും മറ്റുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തുവെങ്കിലും ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, അമിതവേഗം, കലാപം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ആശിഷ് മിശ്രയെയും മറ്റുള്ളവരെയും പ്രതികളാക്കി എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ലഖിംപൂർ ഖേരിയിൽ പ്രതിഷേധം നടത്തിയ കർഷകർക്ക് ഇടയിലേക്ക് ഇടിച്ചുകയറിയ വാഹനത്തിൽ ആശിഷ് മിശ്രയും ഉണ്ടായിരുന്നതായും വാഹനത്തിന്റെ ഇടതു ഭാഗത്ത് ഇരുന്ന ആശിഷ് സമരം ചെയ്യുന്ന കർഷകർക്ക് നേരെ വെടിയുതിർത്തതായും എഫ്ഐആറിൽ പറയുന്നു.
അതേസമയം, എഫ്ഐആറിലെ കുറ്റങ്ങൾ നിഷേധിച്ച ആശിഷ് മിശ്ര, സംഭവ സമയത്ത് താൻ ലഖിംപൂരിൽ ഉണ്ടായിരുന്നില്ലെന്നും ഒരു പരിപാടിയിൽ പങ്കെടുക്കാൻ ബൻവാരിപൂരിൽ ആയിരുന്നുവെന്നും അവകാശപ്പെട്ടു.
Most Read: സാഹിത്യ നൊബേല്‍ ടാന്‍സാനിയന്‍ നോവലിസ്‌റ്റ് അബ്‌ദുള്‍റസാക്ക് ഗുര്‍ണയ്‌ക്ക്