കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങി വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ യാത്രക്കാരൻ വീട്ടിൽ തിരിച്ചെത്തി. ഇന്ന് രാവിലെ പതിനൊന്നരയോടെ ആണ് കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസ് വീട്ടിൽ തിരിച്ചെത്തിയത്. റിയാസിന്റെ ടാക്‌സി ഡ്രൈവർ അഷറഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിൽ എന്നാണ് സൂചന.
ഇന്നലെ രാത്രി അബുദാബിയിൽ നിന്നും കരിപ്പൂരിൽ വിമാനമിറങ്ങിയ റിയാസിനെ വീട്ടിലേക്കുള്ള യാത്രക്കിടെ കൊണ്ടോട്ടി കാളോത്ത് വച്ച് മൂന്നു കാറുകളിലായി എത്തിയ സംഘം ഇയാൾ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പിടിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. കക്കടാം പൊയിലിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും വരുത്തിയ ടാക്‌സി കാറിലായിരുന്നു റിയാസ് സഞ്ചരിച്ചിരുന്നത്.
ഇതേത്തുടർന്ന് ടാക്‌സി ഡ്രൈവർ കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയിരുന്നു. 10 പേരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടു പോയത് എന്നാണ് ഡ്രൈവർ പോലീസിനു നൽകിയ മൊഴി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ റിയാസിനെ കയറ്റിക്കൊണ്ടുപോയ വാഹനത്തിന്റേയും അകമ്പടി വാഹനങ്ങളുടേയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.