തൃശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉൽസവ എഴുന്നെള്ളിപ്പുകളിൽ പങ്കെടുപ്പിക്കാൻ നീക്കങ്ങൾ ആരംഭിച്ചു. ഇക്കാര്യത്തിൽ വെള്ളിയാഴ്‌ച ചേരുന്ന ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗം തീരുമാനമെടുക്കും. ആനയുടെ എഴുന്നെള്ളിപ്പിന് അനുമതി നൽകുക എന്നതാണ് യോഗത്തിലെ പ്രധാന അജണ്ട.
2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശനത്തിന് എത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തിയിലാവുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്‌തിരുന്നു. തുടർന്ന് ആനക്ക് വിലക്ക് ഏർപ്പെടുത്തി. ഇതിനെതിരെ ആനയുടമകളും ഫെസ്‌റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റിയും ആരാധകരും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി.
പിന്നീട്, 2020 മാർച്ചിൽ കർശന നിയന്ത്രണങ്ങളോടെ തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രം ആനയെ എഴുന്നെള്ളിക്കാൻ നാട്ടാന പരിപാലന ജില്ലാ നിരീക്ഷണ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു. ആരോഗ്യാവസ്‌ഥ സംബന്ധിച്ച പുതിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ എഴുന്നെള്ളിപ്പിന് അനുമതി നൽകാനാണ് പദ്ധതി.
13 കൊലക്കേസുകളാണ് ഈ ആനയുടെ പേരിലുള്ളത്. ‘ഏകഛത്രപതി’ പട്ടത്തിന് പുറമേ കൊലക്കേസിൽ പെട്ട് ജാമ്യത്തിലിറങ്ങിയ ആദ്യ ആന എന്ന റെക്കോർഡും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് സ്വന്തമാണ്. തെച്ചിക്കോട്ടെത്തി അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്‍മാരെ വകവരുത്തി. ഇതു കൂടാതെ നാല് സ്‌ത്രീകളും ഒരു വിദ്യാര്‍ഥിയും ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
വലതുകണ്ണിന്‍റെ കാഴ്‌ച ശക്‌തി പൂര്‍ണമായും ഇടതു കണ്ണിന്റേത് ഭാഗികമായും നഷ്‌ടമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉൽസവ പറമ്പിലേക്ക് തിരികെയെത്തിക്കാൻ സമൂഹ മാദ്ധ്യമങ്ങളിലടക്കം വൻ പോരാട്ടമാണ് നടക്കുന്നത്. മുമ്പ് സേവ് രാമചന്ദ്രൻ എന്ന പേരിൽ ഹാഷ്‌ടാഗുകളും വ്യാപകമായി പ്രചരിച്ചിരുന്നു.
തൃശൂർ പൂരത്തിന്റെ ആവേശം പൂർത്തിയാകുന്നത് രാമൻ എത്തുമ്പോഴാണെന്ന് ‘ആനപ്രേമികൾ’ അവകാശപ്പെടുന്നു. എന്നാൽ, ഈ പ്രായത്തിലും ആനയെ എഴുന്നെള്ളിക്കുന്നതിന് എതിരെ കനത്ത വിമർശനങ്ങളും പലകുറി ഉയർന്നിരുന്നു. എങ്കിലും ആരാധകരുടെയും കമ്മിറ്റിയുടെയും ആവശ്യപ്രകാരം ആനയെ എഴുന്നെള്ളിക്കാറാണ് പതിവ്. വലിയ തുകക്കാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉൽസവത്തിന് എത്തുന്നത്.
Also Read: ബാലഭാസ്‌കറിന്റെ മരണം; നിയമ പോരാട്ടം തുടരുമെന്ന് പിതാവ്